രണ്ടാം ഓപ്പണര്‍ ആരാകും?, ഇന്ത്യക്ക് പരീക്ഷണത്തിന്റെ നാളുകള്‍

ട്വന്റി20 ലോക കപ്പ് ക്രിക്കറ്റിന് മുന്നോടിയായി പരീക്ഷണങ്ങള്‍ക്ക് അവസരമൊരുക്കി ഇന്ത്യക്ക് നാളെ ആദ്യ വാംഅപ്പ് മത്സരം. ആദ്യ പരിശീലന മത്സരത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. രാത്രി 7.30ന് ദുബായിയിലാണ് മത്സരവേദി.

കളിക്കാരെല്ലാം ഐപിഎല്‍ കഴിഞ്ഞുവന്നതിനാല്‍ മത്സര പരിചയത്തിന്റെ കുറവില്ലെന്നതാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പ്രധാന ആശ്വാസം. ബാറ്റിംഗ് ലൈനപ്പില്‍ ഓപ്പണിംഗില്‍ അടക്കം പരീക്ഷണങ്ങള്‍ക്കായിരിക്കും കോഹ്ലി ശ്രമിക്കുക. ലോക കപ്പിന്റെ തുടക്കത്തില്‍, അവസാന ഇലവില്‍ പരിഗണക്കപ്പെടാന്‍ സാധ്യത കുറവുള്ള കളിക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കി ഫോം തിരിച്ചറിയാനാവും കോഹ്ലിയുടെ നീക്കം.

രോഹിത് ശര്‍മ്മയുടെ ഓപ്പണിംഗ് പങ്കാളിയെ കണ്ടെത്തുകയാണ് കോഹ്ലിക്ക് മുന്നിലെ പ്രദാന ദൗത്യം. കെ.എല്‍. രാഹുലും ഇഷാന്‍ കിഷനുമാണ് ഈ സ്ഥാനത്തിനുവേണ്ടി മല്ലിടുന്നത്. ഐപിഎല്ലിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നാളെത്തെ മത്സരത്തില്‍ രാഹുലിന് നറുക്കുവിഴാനാണ് സാധ്യത. ഇഷാനും മികച്ച ഫോമില്‍ തന്നെയാണെന്ന് മറ്റൊരു കാര്യം.

ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നിര്‍ണായകമാണ് വാംഅപ്പ് മത്സരങ്ങള്‍. സ്പിന്‍ നിരയില്‍ രവീന്ദ്ര ജഡേജയും ഫിറ്റ്‌നസ് വീണ്ടെടുത്ത വരുണ്‍ ചക്രവര്‍ത്തിയമുണ്ടാവും. മൂന്നാം സ്പിന്നറുടെ റോളിനായി ആര്‍.അശ്വിനും രാഹുല്‍ ചഹാറും മത്സരിക്കുന്നു. ഒക്ടോബര്‍ 20 ഓസ്‌ട്രേലി യയുമായും ഇന്ത്യക്ക് വാംഅപ്പ് മത്സരമുണ്ട്. പരിശീലന മത്സരങ്ങളില്‍ കരുത്തരായ രണ്ട് എതിരാളികളെ ലഭിച്ചത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.