ഒത്തുകളിക്കാര്‍ സമീപിച്ചത് പറഞ്ഞാല്‍ ബി.സി.സി.ഐ എന്തു സുരക്ഷ കൊടുക്കും ; ഐ.സി.സിയെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍

ഒത്തുകളിക്കാര്‍ സമീപിച്ച വിവരം അറിയിച്ചാല്‍ ബിസിസിഐ കളിക്കാരന് എന്ത് സുരക്ഷ നല്‍കുമെന്ന് മുന്‍ ഇന്ത്യന്‍താരം ഗൗതംഗംഭീര്‍. വാതുവെയ്പ്പുകാര്‍ സമീപിച്ച വിവരം മറച്ചുവെച്ചതിന് സിംബാബ്‌വേയുടെ ക്രിക്കറ്റ്താരം ബ്രണ്ടന്‍ ടെയ്‌ലറിനെ ഐസിസി വിലക്കിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഗംഭീറും എത്തിയത്.

ഒത്തുകളിക്കാര്‍ സമീപിച്ച വിവരം വെളിപ്പെടുത്തിയാല്‍ കളിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എന്തു സുരക്ഷയാണുള്ളത്? പ്രാദേശിക തലത്തില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട സംവിധാനങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്നും ഗംഭീര്‍ ചോദിച്ചു.

കുടുംബാംഗങ്ങളുടെ സുരക്ഷയെക്കുറിച്ച് ആകുലപ്പെടുന്ന നാലുകുട്ടികളുടെ പിതാവായ ടെയലറിനെ സഹായിക്കാന്‍ ഐസിസിയുടെ കയ്യില്‍ യാതൊരു സംവിധാനങ്ങളും ഇല്ലെന്നും പറഞ്ഞു. ആയുധധാരികളായ ആറ് അക്രമികള്‍ ഹോട്ടല്‍ റൂമില്‍ അതിക്രമിച്ചു കയറി അദ്ദേഹം നിരോധിത വസ്തു ഉപയോഗിക്കുന്ന വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുമ്പോള്‍, അദ്ദേഹം നിസഹായനാണ്. ആത്യന്തികമായി ടെയ്‌ലര്‍ ഒരു കായിക താരം മാത്രമാണ്. അല്ലാതെ കുപ്രസിദ്ധനായ ക്രിമിനലൊന്നുമല്ല എന്നും പറഞ്ഞു.

2019ല്‍ ഒരു ഇന്ത്യന്‍ ബിസിനസുകാരന്‍ വാതുവയ്പ് ആവശ്യവുമായി തന്നെ സമീപിച്ചെന്ന് സിംബാബ്വെ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയായ ബ്രണ്ടന്‍ ടെയ്ലര്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) അറിയിക്കാന്‍ വൈകിയതിന്റെ പേരില്‍ താന്‍ വിലക്കു നേരിടാനൊരുങ്ങുകയാണെന്നും ടെയ്ലര്‍ പറഞ്ഞു. സമൂഹമാധ്യത്തിലൂടെ ഇന്ത്യന്‍ ബിസിനസുകാരന്റെ പേരു വെളിപ്പെടുത്താതെയാണ് ടെയ്ലറുടെ കുറ്റസമ്മതം നടത്തിയത്.

Read more

സിംബാബ്വെയില്‍ ഒരു ട്വന്റി20 ലീഗ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനു വേണ്ടി എന്ന് പറഞ്ഞ് 2019 ഒക്ടോബറില്‍ ഒരു പരസ്യക്കരാര്‍ സംസാരിക്കാന്‍ വിളിച്ചെന്നും അവര്‍ മദ്യവും മയക്കുമരുന്നും തന്ന ശേഷം അതിന്റെ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ഒത്തുകളിക്കാന്‍ നിര്‍ബ്ബന്ധിക്കുകയും 15,000 ഡോളര്‍ നല്‍കിയെന്നുമായിരുന്നു വെളിപ്പെടുത്തല്‍. സിംബാബ്‌വേ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും ആറു മാസത്തെ ശമ്പളക്കുടിശിക വരികയും ചെയ്ത സാഹചര്യത്തില്‍ താന്‍ പണം കൈപ്പറ്റിയെന്ന്് താരം പറഞ്ഞു.