ഫോം തെളിയിച്ച് രഹാനയും വിഹാരിയും, സമനില കൊണ്ട് രക്ഷപ്പെട്ട് വിന്‍ഡീസ്

ആന്റിഗ്വ: വെസ്റ്റിന്‍ഡീസ് എയ്‌ക്കെതിരായ ഇന്ത്യയുടെ ത്രിദിന മത്സരം സമനിലയില്‍. കളിക്കളത്തില്‍ ഇന്ത്യ പൂര്‍ണ മേധാവിത്വം പുലര്‍ത്തിയപ്പോഴും വെസ്റ്റിന്‍ഡീസ് എ ടീം സമനില കൊണ്ട് രക്ഷപ്പെട്ടു. സ്‌കോര്‍: ഇന്ത്യ ; 297-6, 188-5 വെസ്റ്റിന്‍ഡീസ്: 181, 47-3

305 റണ്‍സിന്റെ വിജയലക്ഷ്യമാണ് രണ്ടാമിന്നിംഗ്സില്‍ വിന്‍ഡീസ് എയ്ക്കു ഇന്ത്യ നല്‍കിയത്. 21 ഓവറില്‍ വിന്‍ഡീസ് മൂന്നു വിക്കറ്റിന് 47 റണ്‍സെടുത്തു നില്‍ക്കെ കളി സമനിലയില്‍ കലാശിക്കുകയായിരുന്നു. ജെറെമി(19), ഹോഡ്ജ്(4), ബ്രാന്‍ഡന്‍(14) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജാസനും(2*) കാര്‍ട്ടറും(1*) പുറത്താകാതെ നിന്നു. ഭുംറ, അശ്വിന്‍, ജഡേജ എന്നിവര്‍ക്കാണ് വിക്കറ്റ്.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 188 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്കായി ഹനുമാ വിഹാരിയുടെയും (64) നായകന്‍ അജിങ്ക്യ രഹാനെയുടെയും (54) ഫിഫ്റ്റികളാണ് കരുത്തായത്. മായങ്ക് അഗര്‍വാള്‍ (13), റിഷഭ് പന്ത് (19), രവീന്ദ്ര ജഡേജ (9) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് വ്യാഴാഴ്ച ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ തുടക്കമാവും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് പരമ്പര നടക്കുന്നത്. രണ്ടാം ടെസ്റ്റ് ഈ മാസം 30ന് സബീന പാര്‍ക്കില്‍ ആരംഭിക്കും.