കന്നി വിക്കറ്റ് തന്നെ അമ്പരപ്പിച്ച് വാഷിംഗ്ടണ്‍

മൊഹാലി: ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറ്റം കുറിച്ച യുവതാരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീം ഇന്ത്യയുടെ പ്രതീക്ഷ തെറ്റിച്ചില്ല. തന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ തന്നെ കന്നിവിക്കറ്റ് സ്വന്തമാക്കി സുന്ദര്‍ വരവറിയിച്ചു.

ലങ്കന്‍ മുന്‍നിര ബാറ്റ്‌സ്മാന്‍ ലഹിരു തിരിമന്നയാണ് സുന്ദറിന്റെ ആദ്യ ഇര. മാത്യൂസിനൊപ്പം മൂന്നാം വിക്കറ്റില്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ച തിരിമന്നയുടെ ഓഫ് സ്റ്റമ്പ് സുന്ദര്‍ പിഴുതെടുക്കുകയായിരുന്നു. റിവേഴ്‌സ് സ്വീപ് ഷോട്ടിന് ശ്രമിച്ചതാണ് ലങ്കന്‍ താരത്തിന് തിരിച്ചടിയായത്.

ആദ്യ അന്താരാഷ്ട്ര മത്സരമാണെന്നതിന്റെ സമ്മര്‍ദമില്ലാതെയാണ് സുന്ദര്‍ കളിച്ചത്. ഇത് തന്നെയാണ് തമിഴ്നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടറെ വ്യത്യസ്തനാക്കുന്നത്. മത്സരത്തില്‍ 10 ഓവറില്‍ 65 റണ്‍സ് വഴങ്ങിയാണ് സുന്ദര്‍ ഒരുവിക്കറ്റ് വീഴ്ത്തിയത്.

18 വയസ് പിന്നിട്ട് 69 ദിവസം മാത്രം കഴിഞ്ഞ സുന്ദര്‍ ഇന്ത്യന്‍ നിരയില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ താരമാണ്. കുല്‍ദീപ് യാദവിന് പകരക്കാരനായി ആദ്യ ഇലവനിലിറങ്ങിയ സുന്ദറിനെ ക്യാപ് നല്‍കി രവി ശാസ്ത്രിയാണ് ടീമിലേക്ക് സ്വാഗതം ചെയ്തത്

(സുന്ദറിന്‍ ആദ്യ വിക്കറ്റ് കാഴ്ച്ച കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)