കൊറോണ വൈറസ് ആക്രമണം മന:പൂര്‍വമോ ? തെളിവുമായി ഇന്ത്യന്‍ താരം

കൊറോണ വൈറസ് ബാധയ്ക്ക് പിന്നിലാരെന്ന് ഇതിനോടകം തന്നെ വലിയ ചര്‍ച്ചയാണ് ലോകം മുഴുവന്‍ നടന്നത്. അമേരിക്കയാണ് വൈറസ് ആക്രമണത്തിന് പിന്നിലെന്ന് ചൈനയും ഇറാനും ആരോപിക്കുമ്പോള്‍ ചൈനീസ് വൈറസാണ് ഇതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ ട്രംമ്പ് അടക്കമുളളവരുടെ വാദം.

വൈറസിനെ ആയുധമായി ലോകം മുഴുവന്‍ ഉപയോഗിക്കുകയായിരുന്നു എന്ന തരത്തിലുളള ചര്‍ച്ചകളും സജീവമാണ്. ഇതിനിടെയാണ് 2018-ല്‍ പുറത്തിറങ്ങിയ കൊറിയന്‍ വെബ് സീരിയസ് വീണ്ടും ചര്‍ച്ചയാകുന്നത്. മൈ സീക്രട്ട് ടെരിയസ് എന്ന പരമ്പരയില്‍ കൊറോണ വൈറസിനെ കുറിച്ച് കൃത്യമായി പറയുന്നു എന്നതാണ് ഏറെ ആശ്ചര്യജനകമായ കാര്യം. ഇതോടെ ഇതെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും ഈ സംശയം മുന്നോട്ടു വെച്ച് രംഗത്തെത്തിയിരിക്കുകയാണ്.

മൈ സീക്രട്ട് ടെരിയൂസിലെ 10ാം എപ്പിസോഡിലാണ് കൊറോണ വൈറസിനെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും പറയുന്നത്. ഇത് അത്ഭുതമായിരിക്കുന്നു. നിങ്ങള്‍ ഉടന്‍ നെറ്റ്ഫ്ളിക്സ് തുറന്ന് മൈ സീക്രട്ട് ടെരിയൂസ് എന്ന സീരീസ് കാണു. കൃത്യമായി പറഞ്ഞാല്‍ 10ാം എപ്പിസോഡിലെ 53ാം സെക്കന്റ് മുതലുള്ള ഭാഗം കാണൂ. (ഇത് 2018ല്‍ പുറത്തിറങ്ങിയതാണ്. നമ്മളിപ്പോള്‍ ജീവിക്കുന്നത് 2020ലും). ഞെട്ടിക്കുന്നതാണ് ഇത്. എല്ലാം മന:പൂര്‍വമായിരുന്നോ? ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.

ആശുപത്രിയില്‍ വെച്ച് ഡോക്ടറും ഒരു സ്ത്രീയും തമ്മിലുള്ള സംഭാഷണത്തിന്റെ ഭാഗങ്ങളാണ് ഹര്‍ഭജന്‍ പങ്കുവെയ്ക്കുന്നത്. ഈ വൈറസ് മനുഷ്യന്റെ ശ്വാസകോശത്തെയാണ് ബാധിക്കുന്നതെന്നും, രണ്ട് ദിവസം മുതല്‍ 14 ദിവസം വരെയാണ് ഇതിന്റെ കാലാവധി എന്നും ഡോക്ടര്‍ പറയുന്നു. എന്നാല്‍ ഇതിനെ ചിലര്‍ ദുരുപയോഗപ്പെടുത്തി രണ്ട് ദിവസത്തിനുള്ളില്‍ ശ്വാസകോശത്തെ ബാധിക്കുന്ന വിധത്തിലാക്കുമെന്നും, ഈ വൈറസിനെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും വീഡിയോയില്‍ ഡോക്ടര്‍ പറയുന്നു.