ശ്രീശാന്തിന്റെ തല എറിഞ്ഞു പൊളിക്കാന്‍ തോന്നി: വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ താരം

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. 24ന് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ജയിച്ച് മാനം രക്ഷിക്കാനുള്ള ശ്രമത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. അതേസമയം, വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ അതിഥികള്‍ക്കുള്ള റെക്കോര്‍ഡുകള്‍ വ്യക്തമാക്കുന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ്. ഇതുവരെ നാല് ടെസ്റ്റുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഈ സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ മൂന്ന് ടെസ്റ്റുകള്‍ സമനിലയായപ്പോള്‍ ഒരു ടെസ്റ്റില്‍ ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.

2006ല്‍ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഇവിടെ ജയം സ്വന്തമാക്കിയത്. ഈ മത്സരം ഇന്ത്യയുടെ ജയത്തില്‍ മാത്രമല്ല അറിയപ്പെടുന്നത്. ഇന്ത്യന്‍ പേസര്‍ ശ്രീശാന്തും ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്ദ്രെ നെലും തമ്മിലുള്ള പോരും ഈ മത്സരത്തെ ശ്രദ്ധേയമാക്കി. നെലിനെ സിക്‌സ് പറത്തിയ ശ്രീശാന്തിന്റെ ബാറ്റ് വീശിയുള്ള ഡാന്‍സ് ആരാധകര്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

Read more

ഈ മത്സരത്തില്‍ ശ്രീശാന്തിന്റെ തല എറിഞ്ഞു പൊളിക്കാന്‍ തോന്നിയിരുന്നുവെന്നാണ് നെല്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം, അത് ആ സമയത്തെ ദേഷ്യം കൊണ്ട് തോന്നിയതായിരുന്നുവെന്നും മത്സരത്തിന് ശേഷം ശ്രീശാന്തിനെ ഡ്രസിങ് റൂമില്‍ ചെന്ന് കാണുകയും സംസാരിക്കുകയും ചെയ്തുവെന്നും നില്‍ വ്യക്തമാക്കി.