വിരാട് ആര്‍.സി.ബിയുടെ നായകസ്ഥാനം ഉപേക്ഷിച്ചത് ചിലര്‍ക്കുള്ള മറുപടി; ബി.സി.സി.ഐക്ക് മുന്നറിയിപ്പും

ലോക കപ്പിനു ശേഷം ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഉപേക്ഷിക്കുമെന്ന വിരാട് കോഹ്ലിയുടെ പ്രഖ്യാപനം ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. പിന്നാലെ ഈ സീസണോടെ ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍സി ഒഴിയുമെന്നും വിരാട് അറിയിച്ചു. സീസണ്‍ അവസാനിക്കും മുമ്പ് ആര്‍സിബി നായക പദം ഉപേക്ഷിക്കാന്‍ കോഹ്ലി തയ്യാറെടുക്കുന്നതായും വാര്‍ത്ത വരുന്നു. വര്‍ഷങ്ങളായി കൈവശമുള്ള ആര്‍സിബിയുടെ ക്യാപ്റ്റന്റെ ചുമതല വിടാനുള്ള കോഹ്ലിയുടെ തീരുമാനം തന്നെക്കുറിച്ച് പുറത്തുവന്ന മാധ്യമ വാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും സര്‍വ്വോപരി ബിസിസിഐക്കുള്ള മറുപടിയായും വിലയിരുത്തപ്പെടുന്നു.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു ശേഷം വിരാട് കോഹ്ലിയും ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ടീമംഗങ്ങളുമായുള്ള പ്രശ്‌നമല്ല ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയാന്‍ പ്രേരിപ്പിച്ചതെന്ന് പറയാതെ പറയുകയാണ് ആര്‍സിബിയുടെ പാളയത്തിലും സമാന തീരുമാനമെടുത്തതിലൂടെ കോഹ്ലി ചെയ്യുന്നത്. ടീമിലെ അന്തച്ഛിദ്രമല്ല ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം തന്നെയാണ് തന്റെ പ്രശ്‌നമെന്ന് വിരാട് അതിലൂടെ അടിവരയിടുന്നു.

ആര്‍സിബിയില്‍ താരങ്ങളുമായി വിരാട് സൗഹാര്‍ദപൂര്‍വ്വമായാണ് പെരുമാറുന്നത്. ഐക്കണ്‍ താരമായ വിരാടിന് റോയല്‍ ചലഞ്ചേഴ്‌സിന്റെ നായകനായി എത്രകാലം വേണമെങ്കിലും തുടരാനും സാധിക്കും. എന്നാല്‍ ബാറ്റിംഗ് ഫോം വീണ്ടെടുക്കാന്‍ വേണ്ടി ഭാരിച്ച ചുമതലകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാനാണ് കോഹ്ലിയുടെ തീരുമാനം. ആര്‍സിബിയെ ഇതുവരെ കിരീടനേട്ടത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലെന്ന വിമര്‍ശനവും കോഹ്ലി കണക്കിലെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ മുന്‍ഗാമിയും ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാത പിന്തുടരാനാണ് കോഹ്ലി ഇഷ്ടപ്പെടുന്നത്.

ഒരു ടീമിന്റെയും ക്യാപ്റ്റന്‍സിയില്‍ കടിച്ചുതൂങ്ങാന്‍ താനില്ലെന്ന് ബിസിസിഐയോട് വ്യക്തമാക്കാനും കോഹ്ലി ഇതിലൂടെ ഉദ്ദേശിക്കുന്നു. ഭാവിയില്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനം വെച്ചൊഴിയാനുള്ള സന്നദ്ധത കോഹ്ലി പ്രകടിപ്പിക്കുമെന്നാണ് വിവരം.

Read more