പൊട്ടിത്തെറിച്ച് കോഹ്ലി, 'ഇത് അംഗീകരിക്കാനാകില്ല'

ബെംഗളൂരു: അവിശ്വസനീയമായിരുന്നു ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ബംഗളൂരുവിന്റെ തോല്‍വി. 18 പന്തില്‍ നിന്നും 53 റണ്‍സ് വേണ്ടിയിടത്ത് നിന്നുമാണ് റസ്സലിന്റെ മാജിക്ക് പ്രകടനത്തിലൂടെ കൊല്‍ക്കത്ത അഞ്ചാം ജയം സ്വന്തമാക്കിയത്. ഫലമോ ഈ സീസണിലെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ബംഗളൂരുവിന് തോല്‍വി തന്നെ.

എന്നാല്‍ മത്സരശേഷം ബൗളര്‍മാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തി. അവസാന നാല് ഓവറിലെ കൃത്യതയില്ലാത്ത ബൗളിംഗാണ് തോല്‍വിക്ക് കാരണമെന്ന് കോഹ്ലി തുറന്ന് പറഞ്ഞു പറഞ്ഞു. ഇത് അംഗീകരിക്കാനാകില്ലെന്നും നാലോവറില്‍ 75 റണ്‍സ് പ്രതിരോധിക്കാനായില്ലെങ്കില്‍ 100 റണ്‍സായാലും ഒന്നും ചെയ്യാനാകില്ലെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

ആന്ദ്രേ റസല്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലായി. 17-ാം ഓവറില്‍ സെയ്നി 13 റണ്‍സ് വഴങ്ങി. സിറാജും സ്റ്റോയിനിസുമെറിഞ്ഞ 18-ാം ഓവറില്‍ 23 റണ്‍സ്. ഡെത്ത് ഓവറുകളിലെ സ്ലോ ബോളുകള്‍ക്ക് പേരുകേട്ട സൗത്തിയുടെ 19-ാം ഓവറില്‍ പിറന്നത് 29 റണ്‍സ്. എന്നിങ്ങനെയാണ് അവസാന ഓവറുകളില്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ അടിവാങ്ങിക്കൂട്ടിയത്. ഇതോടെ അവസാന മൂന്ന് ഓവറില്‍ 53 റണ്‍സ് എന്ന അപ്രാപ്യമായ വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് കോലി(49 പന്തില്‍ 84), എബിഡി(32 പന്തില്‍ 63), സ്റ്റോയിനിസ്(13 പന്തില്‍ 28) വെടിക്കെട്ടില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 205 റണ്‍സെടുത്തു. പാര്‍ത്ഥീവ് 25 റണ്‍സെടുത്തു. നരൈയ്നും കുല്‍ദീപും റാണയും ഓരോ വിക്കറ്റ് വീഴ്ത്തി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഒരുസമയം തോല്‍വി മുന്നില്‍ കണ്ടതാണ്. എന്നാല്‍ 13 പന്തില്‍ ഏഴ് സിക്സും ഒരു ബൗണ്ടറിയും സഹിതം 48 റണ്‍സെടുത്ത റസല്‍ ബാംഗ്ലൂരിനെ ഞെട്ടിച്ചു. ലിന്‍ 43 റണ്‍സും റാണ 37ഉം ഉത്തപ്പ 33 റണ്‍സുമെടുത്തു. അഞ്ച് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ ജയം.