വിജയ് ഹസാരെ: സര്‍വീസസിനോട് തോറ്റ് കേരളം പുറത്ത്

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. സര്‍വീസസിനോട് ഏഴു വിക്കറ്റിന് തോറ്റാണ് കേരളം സെമി കാണാതെ പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കേരളം 40.4 ഓവറില്‍ 175 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവര്‍ ബാക്കിനിര്‍ത്തി മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സര്‍വീസസ് ലക്ഷ്യത്തിലെത്തി.

സര്‍വീസസിനായി രവി ചൗഹാന്‍ 95 റണ്‍സെടുത്തു. 90 പന്തുകള്‍ നേരിട്ട ചൗഹാന്‍ 13 ഫോറും മൂന്നു സിക്‌സും സഹിതം 95 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ രജാത് പലിവാലാകട്ടെ, 86 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റില്‍ 167 പന്തില്‍ ചൗഹാന്‍-പലിവാല്‍ സഖ്യം 154 റണ്‍സാണ് അടിച്ചെടുത്തത്.

മത്സരത്തില്‍ ടോസ് നേടിയ സര്‍സീസസ് കേരളത്തെ ബാറ്റിംഗിന് വിടുകയായിരുന്നു. തുടക്കത്തിലെ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ കേരളത്തെ വിനൂപ് മനോഹരന്‍-രോഹന്‍ എസ്.കുന്നുമ്മല്‍ സഖ്യത്തിന്റെ അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ട് കരകയറ്റിയെങ്കിലും ഈ കൂട്ടുകെട്ട് പിരിഞ്ഞതോടെ വീണ്ടും കേരളം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.

രോഹന്‍ 106 ബോളില്‍ രണ്ട് സിക്‌സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടില്‍ 85 റണ്‍സെടുത്തു. 54 ബോളില്‍ 41 റണ്‍സാണ് വിനൂപ് നേടിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 81 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.

ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (ഏഴ്), ജലജ് സക്‌സേന (0), വിനൂപ് മനോഹരന്‍ (41), സച്ചിന്‍ ബേബി (12), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (2), വിഷ്ണു വിനോദ് (4), സിജോമോന്‍ (9), മനു കൃഷ്ണന്‍ (4) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം. 40 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് കേരളത്തിന്റെ അവസാന ഏഴ് വിക്കറ്റുകള്‍ വീണത്.

സര്‍വീസസിനായി ദിവേഷ് പത്താനിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. പുല്‍കിത് നരാംഗ്, അഭിഷേക് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രാഹുല്‍ സിംഗ്, രാജ് പാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

3-ാം ക്വാര്‍ട്ടറില്‍ സൗരാഷ്ട്ര വിദര്‍ഭയെ തോല്‍പ്പിച്ച് സെമിയില്‍ കടന്നു. ഏഴ് വിക്കറ്റിനാണ് സൗരാഷ്ട്രയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിദര്‍ഭ 40.3 ഓവറില്‍ 150 റണ്‍സിന് എല്ലാവരും പുറത്തായി. 20.1 ഓവര്‍ ബാക്കിനിര്‍ത്തി മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സൗരാഷ്ട്രയും ലക്ഷ്യത്തിലെത്തി.