ഇനി തിരിച്ചുവരവില്ല, ഒടുവില്‍ ആ ഇന്ത്യന്‍ താരം വിരമിച്ചു

വിശാഖപട്ടണം: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തിളങ്ങുകയും ടീം ഇന്ത്യയില്‍ ഒന്നുമാകാതെ പോകുകയും ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം വേണുഗോപാല്‍ റാവു ഒടുവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 37കാരനായ റാവു 16 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു.

2005-2006 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ച റാവു, ഇന്ത്യന്‍ അഭ്യന്തര ക്രിക്കറ്റിലെ മിന്നും താരമായിരുന്നു. വലിയ പ്രതീക്ഷകളോടെ ഇന്ത്യന്‍ ടീമിലെത്തിയെങ്കിലും പ്രതീക്ഷിച്ച മികവ് ദേശീയ ടീമില്‍ പുറത്തെടുക്കാന്‍ റാവുവിന് കഴിഞ്ഞില്ല. 24.22 ശരാശരിയില്‍ 218 റണ്‍സാണ് റാവുവിന്റെ സമ്പാദ്യം. 61 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

1999 ല്‍ തന്റെ പതിനാറാംവയസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ താമാണ് റാവ. 2000 ല്‍ അണ്ടര്‍ 19 ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ, വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാനുള്ള മികവായിരുന്നു ഏറ്റവും ശ്രദ്ധേയം. അഭ്യന്തര ക്രിക്കറ്റില്‍ മിന്നിത്തിളങ്ങി നില്‍ക്കവെയാണ് 2005 ല്‍ അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ശ്രീലങ്കയ്‌ക്കെതിരെ യായിരുന്നു അരങ്ങേറ്റ മത്സരം. 2006 മെയ് 23ന് അവസാന ഏകദിനം കളിച്ചു.

65 ഐപിഎല്‍ മത്സരങ്ങളിലും റാവു പാഡ് കെട്ടി. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമുകളുടെ താരമായിരുന്നു. ഇപ്പോഴത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദിന് ശേഷം ആന്ധ്രയില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് വേണുഗോപാല്‍ റാവു.

Read more

ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയും രഞ്ജി ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. 121 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 40.93 ശരാശറിയില്‍ 7081 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. പുറത്താകാതെ നേടിയ 228 റണ്‍സാണ് ഉര്‍ന്ന് സ്‌കോര്‍. 137 ലിസ്റ്റ് എ മത്സരവും 83 ടി20 മത്സരവും ആന്ധ്ര താരം കളിച്ചിട്ടുണ്ട്.