സഞ്ജുവിന് എ ടീമിലും അവഗണന, അവിശ്വസനീയ പ്രകടനവുമായി പൃത്ഥി ഷാ

ന്യൂസിലന്‍ഡ് എ ടീമിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം. ആവേശകരമായ മത്സരത്തില്‍ 12 റണ്‍സിനാണ് ന്യൂസിലന്‍ഡ് എ ടീമിനെ ഇന്ത്യ എ ടീം പരാജയപ്പെടുത്തിയത്. തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച കൗമാര താരം പൃത്ഥി ഷായുടെ മികവിലാണ് ഇന്ത്യ എ ഉജ്ജ്വല ജയം. സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറില്‍ 372 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെടുക്കാനെ ആയുളളു. ഇതോടെ 12 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

100 പന്തില്‍ 22 ഫോറും രണ്ട് സിക്‌സും സഹിതം 150 റണ്‍സെടുത്ത പൃത്ഥി ഷായുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തത്. പൃത്ഥി ഷായുടെ തകര്‍പ്പന്‍ തിരിച്ചുവരവ് മത്സരം കൂടിയായി മാറി ഈ സെഞ്ച്വറി. വിജയ് ശങ്കര്‍ 58 റണ്‍സെടുത്തു.

അതെസമയം ടീമിലുളള മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യ എ ടീമിലും സ്ഥാനം നിഷേധിച്ചു. സഞ്ജുവിന് പകരം ഇഷാന്‍ കിഷനേയാണ് വിക്കറ്റ് കീപ്പറായി ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയത്. 14 റണ്‍സാണ് കിഷന്‍ നേടയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് അതേനാണയത്തില്‍ തിരിച്ചടിച്ചെങ്കിലും വിജയത്തിലെത്താനായില്ല. സെഞ്ച്വറി നേടിയ ബോയ്‌ലെയും (130) അര്‍ധ സെഞ്ച്വറി നേടിയ അലന്റേയും (87) മികവിലാണ് കിവീസ് പൊരുതി നോക്കിയത്.

ഇന്ത്യന്‍ നിരയില്‍ ക്രുനാല്‍ പാണ്ഡ്യയും പൊറലും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. മുഹമ്മദ് സിറാജും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും നേടി.