കോഹ്ലിക്ക് മുന്നില്‍ ഇനി ഒരുവഴി മാത്രം; ഫലം കണ്ടാല്‍ ഇംഗ്ലണ്ട് സുല്ലിടും

ഇംഗ്ലണ്ടില്‍ റണ്‍സിലേക്ക് വഴി തുറക്കാന്‍ വിഷമിക്കുന്ന വിരാട് കോഹ്ലിയുടെ ഫോമാണ് ഇന്ത്യന്‍ ടീം മാനെജ്‌മെന്റിനെയും ആരാധകരെയും ആശങ്കയിലാഴ്ത്തുന്നത്. ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ ഒരു സെഞ്ച്വറി പോലും നേടാന്‍ വിരാടിന് സാധിച്ചിട്ടില്ല. മറുവശത്ത് മൂന്ന് സെഞ്ച്വറികളുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് കത്തിക്കയറുകയും ചെയ്തു. ഇംഗ്ലീഷ് പേസര്‍മാരുടെ സ്വിംഗ് ചെയ്യുന്ന പന്തുകള്‍ കളിക്കാന്‍ കോഹ്ലി ഏറെ പണിപ്പെടുന്ന കാഴ്ചയാണ് ട്രെന്റ്ബ്രിഡ്ജിലും ലോര്‍ഡ്‌സിലും ലീഡ്‌സിലുമെല്ലാം കണ്ടത്. ആത്മവിശ്വാസം വീണ്ടെടുക്കാനും മികച്ച ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാനും കോഹ്ലി മുന്‍ഗാമിയും ബാറ്റിംഗ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാത സ്വീകരിക്കണമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ഓഫ് സ്റ്റംപിന് വെളിയിലേക്കുപോകുന്ന പന്തുകളില്‍ ഷോട്ടിന് ശ്രമിച്ച് പുറത്താകുന്നതാണ് ഇംഗ്ലണ്ടില്‍ വിരാട് കോഹ്ലി നേരിടുന്ന പ്രശ്‌നം. ഒരേ രീതിയിലാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് വിരാട് വിക്കറ്റ് സമ്മാനിക്കുന്നത്. ഇംഗ്ലണ്ടിന്റെ കുന്തമുനയായ ജയിംസ് ആന്‍ഡേഴ്‌സന്റെ സ്ഥിരം ഇരയാണെന്ന വിമര്‍ശനവും വിരാട് നേരിടുന്നുണ്ട്.

2003-04 ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും സമാന പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്നു. കവര്‍ ഡ്രൈവുകളില്‍ പാളിപ്പോയ സച്ചിന്‍ ഓസിസ് മണ്ണില്‍ റണ്‍സ് വരള്‍ച്ചയെ അഭിമുഖീകരിച്ചു. അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആന്‍ഡി ബിച്ചലിന്റെ പന്തില്‍ കവര്‍ ഡ്രൈവിന് ലഭിച്ച സച്ചിന്‍ വെറും ഒരു റണ്‍സിന് ആദം ഗില്‍ക്രിസ്റ്റിന്റെ ഗ്ലൗസില്‍ കുടുങ്ങി. മെല്‍ബണിലെ അടുത്ത ടെസ്റ്റിലും ബ്രാഡ് വില്യംസിന്റെ പന്തില്‍ അതേ രീതിയില്‍ സച്ചിന്‍ പുറത്തായി. സിഡ്‌നിയിലെ നാലാം ടെസ്റ്റിന് മുന്‍പ് കളിച്ച് അഞ്ച് ഇന്നിംഗ്‌സുകളില്‍ ഒരു അര്‍ദ്ധ ശതകം പോലും സച്ചിന് നേടാനായിരുന്നില്ല.

എന്നാല്‍ സിഡ്‌നിയില്‍ സച്ചിന്റെ പ്രതിഭയുടെ ആഴവും പരപ്പും ലോകം ഒരിക്കല്‍ക്കൂടി കണ്ടറിഞ്ഞു. സിഡ്‌നിയിലെ ഇന്നിംഗ്‌സിനിടെ കവര്‍ ഡ്രൈവ് കളിക്കേണ്ടെന്ന് സച്ചിന്‍ നിശ്ചയിച്ചുറപ്പിച്ചു. ഓസിസ് ബൗളര്‍മാര്‍ ഓഫ് സ്റ്റംപിന് പുറത്തേക്കെറിഞ്ഞ പന്തുകളെല്ലാം സച്ചിന്‍ വിട്ടുകളഞ്ഞു. അതോടെ അവര്‍ സച്ചിനെ ബൗള്‍ഡാക്കാന്‍ ശ്രമിച്ചു. സ്റ്റംപുകളെ ലക്ഷ്യമാക്കിവന്ന പന്തുകളുടെ വേഗം മുതലെടുത്ത സച്ചിന്‍ അനായാസം സ്‌ട്രൈറ്റ് ഡ്രൈവുകളും ഫ്‌ളിക്കുകളും തൊടുത്തു. മിഡ് വിക്കറ്റിലൂടെ സച്ചിന്‍ യഥേഷ്ടം റണ്‍സ് വാരിയതോടെ ഓസിസ് ബൗളര്‍മാരുടെ പിടിയയഞ്ഞു.

ഓഫ്‌സൈഡ് വഴിയുള്ള ഡ്രൈവുകള്‍ ഒഴിവാക്കി, 436 പന്തുകള്‍ നീണ്ട് മാരത്തോണ്‍ ഇന്നിംഗ്‌സ് കളിച്ച സച്ചിന്‍ 241 റണ്‍സുമായി പുറത്താകെ നിന്നപ്പോള്‍ അത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇരട്ട ശതകങ്ങളിലൊന്നായി രേഖപ്പെടുത്തപ്പെട്ടു. ജാസണ്‍ ഗില്ലെസ്പി, നതാന്‍ ബ്രാക്കന്‍, ബ്രട്ട് ലീ എന്നിവര്‍ ഉള്‍പ്പെട്ടമാരക പ്രഹരശേഷിയുള്ള ബൗളിംഗ് നിരയ്‌ക്കെതിരെ, ഗ്രൗണ്ടിന്റെ ഒരു വശത്തെ പൂര്‍ണമായി അവഗണിച്ചാണ് സച്ചിന്റെ പ്രകടനമെന്നത് തന്ത്രങ്ങളുടെ തമ്പുരാനായ ഓസിസ് ക്യാപ്റ്റന്‍ സ്റ്റീവ് വോയെ പോലും അമ്പരപ്പിച്ചെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.