അവരെ പോലെ തിരിച്ചുവരവിന് പ്രാപ്തിയുള്ള മറ്റൊരു ഐ.പി.എല്‍ ടീമില്ല!

3 ഓവറില്‍ ഫലത്തില്‍ 4 പേരെ 7 റണ്‍സിനുള്ളില്‍ നഷ്ടപ്പെട്ട ശേഷം ഒരു സ്വപ്നസമാനമായ തിരിച്ചുവരവിന്റെ ഫസ്റ്റ് ഹാഫിനു ശേഷം ആദ്യ ഓവറില്‍ ചെന്നൈ വിട്ടു കൊടുത്തത് 2 റണ്‍ മാത്രം.

പതിയെ താളം കണ്ടെത്തിയ ഡീകോക്കിനെ പുറത്താക്കി ചെന്നൈ മറ്റൊരു പ്രഹരം ഏല്‍പ്പിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവിനെ ഉറ്റു നോക്കിയ പ്രേക്ഷകരെ പക്ഷെ ആനന്ദിപ്പിച്ചത് രോഹിത്തിന് പകരം ഇറങ്ങിയ അന്‍മോല്‍ പ്രിത് സിംഗ് ആയിരുന്നു. മനോഹരമായ ഒരു വലിയ ഇന്നിംഗ്സിലേക്കുള്ള യാത്രയിലാണ് അയാളെന്ന് തോന്നിപ്പിച്ചു.

ഓസീസ് പേസര്‍ ഹെയ്‌സല്‍വുഡിനെ 4 പന്തുകള്‍ക്കുള്ളില്‍ 2 ഫോറുകളും ഒരു സിക്‌സറും പായിച്ചപ്പോള്‍ 4 ഓവറില്‍ 34 ലെത്തിയ സമയത്ത് മുംബൈ പൂര്‍ണ സുരക്ഷിതരാണെന്നാണ് കരുതിയത്.

Image

4 പന്തുകള്‍ക്കിടയില്‍ ദീപക് ചഹറിന്റെ നക്കള്‍ ബോളില്‍ അന്‍മോല്‍ പുറത്തായതിനു പിന്നാലെ മുംബൈയും ക്രിക്കറ്റ് ആരാധകരും വാനോളം പ്രതീക്ഷയര്‍പ്പിച്ച സൂര്യകുമാര്‍ യാദവ് തനിക്കെതിരെ എത്രയോ തവണ പന്തെറിഞ്ഞ കൂട്ടുകാരന്‍ താക്കൂറിന്റെ പന്തില്‍ പുറത്താകുകയും ചെയ്തതിനു ശേഷം ഒരു ഘട്ടത്തില്‍ 8 നു മുകളിലെത്തിയ റണ്‍റേറ്റ് 8-ാം ഓവറില്‍ 6 ലേക്ക് പിടിച്ചു താഴ്ത്തിയ ചെന്നൈ മാച്ചിന്റെ ആദ്യ 5 ഓവറില്‍ തന്നെ എല്ലാ പ്രതീക്ഷയും കൈവിട്ടിരുന്ന കളിയെ പിടിച്ചെടുക്കുകയായിരുന്നു.

അവസാന ഓവറുകളില്‍ വെടിക്കെട്ടുമായി ചെന്നൈയെ അപ്രതീക്ഷിത സ്‌കോറിലേക്ക് നയിച്ച ബ്രാവോ 10-ാം ഓവറില്‍ യുവതാരം ഇഷാന്‍ കിഷനെ മടക്കുമ്പോള്‍ ഗ്ലോബല്‍ ടി20 ല്‍ തന്നെക്കാള്‍ മികച്ച മറ്റൊരു യൂട്ടിലിറ്റി ഓള്‍റൗണ്ടറെ കിട്ടില്ല എന്നോര്‍മ്മിപ്പിക്കുന്നതിനൊപ്പം അയാള്‍ ചെന്നൈയുടെ വിജയം എഴുതുകയും ചെയ്തിരുന്നു.

Image

തന്റെ പ്രതാപകാലം കൈമോശം വന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ കളിച്ച സൗരഭ് തിവാരി അപ്പോഴേക്കും ഏത് സ്‌കോറും ചേസ് ചെയ്യാന്‍ പ്രാപ്തിയുള്ള നായകന്‍ പൊള്ളാര്‍ഡിനു മുന്നില്‍ ഇന്നിംഗ്സിന്റെ പാതിവഴിയില്‍ 10 ലധികം റണ്‍റേറ്റ് എന്ന സമവാക്യം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു .

11-ാം ഓവറില്‍ മുംബൈക്ക് സമാനമായി 6-ാം ബോളറെ കൊണ്ടു വന്നെങ്കിലും ജഡേജയെ സിക്‌സര്‍ പറത്തിയ പൊള്ളാര്‍ഡ് തനിക്ക് ശീലമുള്ള അത്ഭുതങ്ങള്‍ക്കായി മുംബൈ ആരാധകരെ കാത്തിരിക്കുവാന്‍ പ്രേരിപ്പിച്ചിരുന്നു .ബ്രാവോയും താക്കൂറും സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ ഹേസല്‍വുഡിന് മുന്നില്‍ കുടുങ്ങി പൊള്ളാര്‍ഡ് മടങ്ങുമ്പോള്‍ ഇന്നിംഗ്സ് പകുതി വഴിയിലെത്തും മുമ്പേ മുംബൈയുടെ ചിരി മാഞ്ഞു കഴിഞ്ഞിരുന്നു.

ബോളിങ്ങില്‍ പരാജയമാകുന്ന ക്രൂണാല്‍ ബാറ്റിങ്ങിലും സമ്പൂര്‍ണ പരാജയമാകുമ്പോള്‍ മറ്റു വഴികള്‍ തേടാനില്ലാത്ത അവസ്ഥയിലാണ് ചാമ്പ്യന്‍ ടീം. (കൂണാലിന്റെ റണ്ണൗട്ടിലും പങ്കാളിയായ ബ്രാവോ 3 മേഖലകളിലും സംഭാവന നല്‍കി.

ഒരു വശത്ത് പിടിച്ചു നിന്നെങ്കിലും മത്സരത്തെ ഒരു ഗതിയിലും സ്വാധീനിക്കാന്‍ അര്‍ദ്ധ സെഞ്ചുറി നേടിയ സൗരഭ് തിവാരിക്ക് തീരെ കഴിഞ്ഞതുമില്ല. ശര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ 19-ാം ഓവറില്‍ അലക്ഷ്യമായി എറിഞ്ഞ് നല്‍കിയ 15 റണ്‍സ് 6 പന്തില്‍ 24 എന്ന ലക്ഷ്യം സ്‌കോര്‍ ബോര്‍ഡില്‍ കാണിച്ചുവെങ്കിലും അപ്പോഴേക്കും മുംബൈയുടെ പോരാട്ടവീര്യം കെട്ടടങ്ങിയിരുന്നു. യുവതാരം ഗേക്ക് വാദിനൊപ്പം തന്നെ പരിചയസമ്പന്നനായ ബ്രാവോയുടെയും വിജയമാണിത്.

Image

Read more

ആദ്യ 5 ഓവറില്‍ തന്നെ കളി തോറ്റെന്ന് ആരാധകര്‍ പോലും ഉറപ്പിച്ച കളിയെ കളി തീരാന്‍ 10 ഓവറുകള്‍ക്ക് മുമ്പ് തങ്ങളുടെ വരുതിയിലെത്തിച്ച ചെന്നൈ തങ്ങളെപ്പോലൊരു തിരിച്ചു വരവിന് പ്രാപ്തിയുള്ള മറ്റൊരു ഐ.പി.എല് ടീമില്ല എന്ന പ്രഖ്യാപനം കൂടിയാണ് നടത്തിയത്. ഗേക് വാദും ദീപക് ചഹറും ബ്രാവോയും ചെന്നൈ. പ്രതീക്ഷകള്‍ ആളിക്കത്തിക്കുന്നു. കഴിഞ്ഞ പാദത്തിലെ ആധികാരിക വിജയങ്ങള്‍ക്ക് പിന്നാലെ പരീക്ഷിക്കപ്പെട്ട ആദ്യമാച്ചിലും വിജയിക്കുമ്പോള്‍ അവരുടെ പ്രതീക്ഷകള്‍ മങ്ങുന്നില്ല. മറുവശത്ത് ആദ്യ പാദത്തിലെ പ്രതിസന്ധികള്‍ അതേ പടി നിഴലിക്കുന്ന അവസ്ഥയിലാണ് മുംബൈ .