999 എന്ന സംഖ്യയില്‍ വിധി വേട്ടയാടിയ ഇതിഹാസം, ഒരിക്കലും തോല്‍വി സമ്മതിക്കാത്ത മനസ്സിന് ഉടമ

പ്രണവ് തെക്കേടത്ത്

കളിക്കളം കണ്ട എക്കാലത്തെയും മികച്ച യോദ്ധാക്കന്മാരുടെ നിരയില്‍ അയാളെ പ്രതിഷ്ഠിക്കാന്‍ ആണെനിക്കിഷ്ടം. ഒരിക്കലും തോല്‍വി സമ്മതിക്കാത്ത മനസ്സിനുടമ. നൈസര്‍ഗികമായ കഴിവുകളേക്കാള്‍ കഠിനാധ്വാനം കൊണ്ട് നെയ്‌തെടുത്ത കരിയര്‍.

വിക്കറ്റിന് പിന്നിലെ മികച്ച ഫുട്വര്‍ക്ക് ഒരു ഗിഫ്റ്റഡ് ബാറ്റ്‌സ്മാന്‍ ഒന്നും അല്ലാതിരുന്നിട്ടും, പല പ്രതിസന്ധി ഘട്ടങ്ങളിലും തകരാതെ പ്രോടീസിനെ കരകയറ്റിയ ബാറ്റ്‌സ്മാന്‍. ലോകം ആകാംഷയോടെ നോക്കി കണ്ട എക്കാലത്തെയും മികച്ച ഏകദിന ചെയ്സിങ്ങില്‍ സ്വന്തമാക്കിയ ആ അര്‍ദ്ധശതകം, ആ വിന്നിംഗ് ബൗണ്ടറി, കളിക്കളത്തില്‍ എന്നും ഓര്മിക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടു തന്നെയായിരുന്നു അയാള്‍ പാഡ് അഴിച്ചത്.

999 പേരെ വിക്കറ്റിന് പിറകില്‍ നിന്ന് പുറത്താക്കിയും, ഗില്ലസ്പി തകര്‍ക്കുന്നത് വരെ ഒരു നൈറ്റ് വാച്ച് മാന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍ പേരിലാക്കിയും, മൂന്നു വേള്‍ഡ് കപ്പുകള്‍. നൂറിന് മുകളില്‍ ടെസ്റ്റ് മത്സരങ്ങള്‍. 200ന് മുകളില്‍ ഏകദിനങ്ങളിലും സൗത്ത് ആഫ്രിക്കയെ പ്രധിനിതീകരിച്ചും പ്രൊട്ടീസ് മികച്ച ടീമായി മുന്നേറിയ ആ നാളുകളില്‍ അയാള്‍ ആ നിരയിലെ അഭിവാജ്യ ഘടകമായി നിറഞ്ഞു നിന്നിരുന്നു..

2006ല്‍ സിംബാബ്വെക്കെതിരെ 44ബോളില്‍ സെഞ്ചുറി നേടിയപ്പോള്‍ ആ കാലത്ത് ഒരു സൗത്ത് ആഫ്രിക്കന്‍ കാരന്റെയും, വിക്കെറ്റ് കീപ്പറുടെയും വേഗതയാര്‍ന്ന ശതകത്തിനുടമയും ബൗച്ചര്‍ തന്നെയായിരുന്നു, ട്വന്റി ട്വന്റി കരിയറില്‍ ഒരിക്കല്‍ പോലും പൂജ്യത്തിന് പുറത്താകാതെ കൂടുതല്‍ മാച്ചുകള്‍ കളിച്ച റെക്കോര്‍ഡും (76)അദ്ദേഹം സ്വന്തമാക്കിയിരുന്നു.

2012 ഇംഗ്ലീഷ് ടൂറിലെ പ്രാക്റ്റീസ് മത്സരത്തില്‍ താഹിറിന്റെ ബോളുകൊണ്ട് കണ്ണിന് പരിക്ക് പറ്റിയപ്പോള്‍ 1000 അന്താരാഷ്ട്ര പുറത്താക്കലുകള്‍ എന്ന നാഴികകല്ലിന് ഒന്ന് മാത്രം പിറകിലായിരുന്നു അയാള്‍. പൂര്‍ണതയുള്ളൊരു കരിയര്‍ അയാളില്‍ നിന്ന് വിധി തട്ടിയെടുത്തെങ്കിലും, എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന താരങ്ങളുടെ നിരയില്‍ ബൗച്ചര്‍ കാണും.

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7