ഉത്തപ്പ രക്ഷകനായി, വിജയത്തിലേക്ക് കേരളം; നിരാശപ്പെടുത്തി സഞ്ജു

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിന്റെ നാലാം മത്സരത്തില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് തരക്കേടില്ലാത്ത സ്‌കോര്‍. ടോസ് നഷ്ടമായി ആദ്യ ബാറ്റ് ചെയ്ത കേരളം നായകന്‍ റോബിന്‍ ഉത്തപ്പയുടെ മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് എടുത്തു.

അഞ്ചാമനായി ഇറങ്ങിയ റോബിന്‍ ഉത്തപ്പ ഇതാദ്യമായി കേരളത്തിനായി അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കി. 39 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം പുറത്താകാതെ 69 റണ്‍സാണ് ഉത്തപ്പ നേടിയത്. 37 പന്തില്‍ 39 റണ്‍സുമായി സച്ചിന്‍ ബേബി ഉത്തപ്പയ്ക്ക് പിന്തുണ നല്‍കി.

എന്നാല്‍ സഞ്ജു സാംസണ് മത്സരത്തില്‍ തിളങ്ങാനായില്ല. അഞ്ച് പന്തില്‍ ഒന്‍പത് റണ്‍സെടുത്ത് പുറത്തായി. വിഷ്ണു വിനോദ് (13), ജലജ് സക്‌സേന (13), മുഹമ്മദ് അസ്ഹറുദ്ദീന്‍ (1) അക്ഷയ് ചന്ദ്രന്‍ (10) ബേസില്‍ തമ്പി (2) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദര്‍ഷന്‍ നീലകണ്ടേയാണ് വിദര്‍ഭയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിദര്‍ഭ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 10.3 ഓവറില്‍ 67ന് നാല് എന്ന നിലയിലാണ്. ഒന്‍പത് ഓവര്‍ അവശേഷിക്കെ വിദര്‍ഭയക്ക് ജയിക്കാന്‍ ഇനിയും 96 റണ്‍സ് കൂടി വേണം.

കേരളത്തനായി സന്ദീപ് വാര്യര്‍ രണ്ടും അസിഫും അക്ഷയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. നിലവില്‍ കഴിഞ്ഞ മൂന്ന് മത്സരത്തില്‍ രണ്ടിലും ജയിച്ച കേരളം സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്.