വിരമിക്കലും ഒരുമിച്ച്, തലക്കൊപ്പം പടിയിറങ്ങി 'ചിന്നത്തലയും'

എംഎസ് ധോണിയുടെ വിരമിക്കലില്‍ ഞെട്ടി നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് മറ്റൊരു അമ്പരപ്പ് കൂടി നല്‍കി ധോണിയുടെ ഉറ്റസുഹത്തും ഇന്ത്യന്‍ താരവുമായ സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ റെയ്‌നയുടെ നായകന്‍ കൂടിയായ എംഎസ് ധോണിയുടെ വിരമിക്കല്‍ തീരുമാനത്തിന് തൊട്ടുടനെയാണ് റെയ്‌ന തന്റെ റിട്ടയര്‍മെന്റ് തീരുമാനം ലോകത്തെ അറിയിച്ചത്.

ധോണിയോടൊപ്പം കളിക്കാനായത് ഏറ്റവും ഇഷ്ടപ്പെട്ടതും അഭിമാനം തോന്നിയ നിമിഷമാണെന്നും ധോണിയോടൊപ്പമുള്ള ഈ യാത്രയില്‍ താനും ഒപ്പം കൂടുകയാണെന്നാണ് റെയ്‌ന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

മുപ്പത്തിമൂന്നാം വയസിലാണ് സുരേഷ് റെയ്‌ന വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് കാത്തുനില്‍ക്കാതെയാണ് പാഡഴിക്കല്‍. ടീം ഇന്ത്യക്കായി 226 ഏകദിനങ്ങള്‍ കളിച്ച റെയ്‌ന 5615 റണ്‍സും 78 ടി20യില്‍ 1604 റണ്‍സും 18 ടെസ്റ്റില്‍ 768 റണ്‍സും നേടിയിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി 2011 ലോകകപ്പ് നേടിയ ടീമില്‍ തിളങ്ങിയ താരമാണ് റെയ്‌ന.

ധോണിയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്‌നേഹത്തിനും നന്ദി, ഇന്ന് 07.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മാത്രമാകും 39കാരനായ ധോണി വിരമിക്കുകയെന്നാണ് സൂചന. ഐപിഎല്‍ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനായി ധോണി ചെന്നൈയിലെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാതിരുന്ന ധോണിയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ക്കാണ് ഇപ്പോള്‍ വിരമാമായിരിക്കുന്നത്.

Read more

2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ധോണി ഐസിസിയുടെ ഈ മൂന്ന് കിരീടങ്ങളും നേടിയിട്ടുള്ള ഒരേയൊരു നായകനാണ്.