ബ്രോഡ് ഇംഗ്ലണ്ടിന്റെ 'അഞ്ഞൂറാന്‍ 2'; വേട്ടക്കാരില്‍ ഏഴാമന്‍

വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ മാസ്മരിക പ്രകടനത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചതെങ്കില്‍ മൂന്നാം ടെസ്റ്റില്‍ താരമായത് സ്റ്റുവര്‍ട്ട് ബ്രോഡ് ആണ്. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്രെയ്ഗ് ബ്രാത്ത്വയ്റ്റിന്റെ വിക്കറ്റ് വീഴ്ത്തി ബ്രോഡ് ടെസ്റ്റ് കരിയറില്‍ 500 വിക്കറ്റുകള്‍ തികച്ചു.

സഹതാരം ജയിംസ് ആന്‍ഡേഴ്‌സനു പിന്നാലെ 500 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലണ്ട് താരം കൂടിയാണ് ബ്രോഡ്. ടെസ്റ്റ് കരിയറിലെ 140-ാം മത്സരത്തിലാണ് ബ്രോഡ് ചരിത്രനേട്ടം സ്വന്തമാക്കിയത്. 129 ടെസ്റ്റുകളില്‍ നിന്നായിരുന്നു ജയിംസ് ആന്‍ഡേഴ്‌സന്റെ 500 വിക്കറ്റ് നേട്ടം. 2017-ല്‍ ബ്രാത്ത്വയ്റ്റിനെ പുറത്താക്കിയാണ് ആന്‍ഡേഴ്‌സനും റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.

500 വിക്കറ്റ് നേട്ടത്തോടെ ബ്രോഡ് ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ ഏഴാം സ്ഥാനത്തെത്തി. 800 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍. 708 വിക്കറ്റുകളുമായി ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണ്‍ രണ്ടാമതും 619 വിക്കറ്റുമായി ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ മൂന്നാം സ്ഥാനത്തുമാണ്.

James Anderson becomes top-ranked Test bowler | The News Tribe

589 വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സനാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ഓസീസ് താരം ഗ്ലെന്‍ മഗ്രോ (563), വിന്‍ഡീസ് ഇതിഹാസം കോട്നി വാല്‍ഷ് (519) എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍.