കോഹ്ലിയ്ക്ക് കീഴില്‍ കളിക്കണം, ടെസ്റ്റില്‍ നൂറ് വിക്കറ്റെടുക്കണം: ശ്രീശാന്ത്

ബിസിസിഐ ആജീവനാനന്ത വിലക്ക് എടുത്ത് കളഞ്ഞ മലയാളി പേസര്‍ എസ് ശ്രീശാന്ത് തിരിച്ചുവരുന്നത് നിറയെ സ്വപ്‌നങ്ങളുമായി. വിലക്കിന്റെ കാലാവധി അവസാനിക്കാന്‍ ഇനിയും ഒരു വര്‍ഷം കൂടിയുണ്ടെങ്കിലും താന്‍ നേരത്തെ തന്നെ പരിശീലനം ആരംഭിച്ചിരുന്നതായി ശ്രീശാന്ത് പറയുന്നു.

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നും ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്ക്കുമെന്നും ശ്രീ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

“ഇപ്പോള്‍ 36 വയസായി. വിലക്ക് അവസാനിക്കുമ്പോള്‍ പ്രായം 37 ആവും. എന്നാല്‍ 40 വയസ് വരെ കളിക്കാാന്‍ സാധിക്കുമെന്നാണ് വിശ്വാസം. ഇപ്പോള്‍ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചിട്ടുണ്ട്. ഞാന്‍ ഒരു ടെസ്റ്റ് ബൗളറാണ്. ടെസ്റ്റില്‍ 87 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 100 അന്താരാഷ്ട്ര വിക്കറ്റുകള്‍ തികച്ച ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കണമെന്നാണ് ആഗ്രഹം” ശ്രീ പറയുന്നു

ആറ് മാസം തുടര്‍ച്ചയായി കളിക്കാന്‍ കഴിഞ്ഞാല്‍ എനിക്ക് പഴയ ഫോമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കും. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. ടീമിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ടെന്നിസ് താരം ലിയാന്‍ഡര്‍ പേസ് എന്റെ മുന്നിലുണ്ട്. അദ്ദേഹം ഒരു ഉത്തമ ഉദാഹരണമാണ്. 40 വയസ് കഴിഞ്ഞിട്ടും ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കി. റോജര്‍ ഫെഡറര്‍ 38 വയസിലും ടെന്നിസ് കളിക്കുന്നു. ഒരുപാട് ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. ഇമ്രാന്‍ താഹിര്‍ ഏകദിന ലോക കപ്പ് കളിച്ചത് 40-ാം വയസിലാണ്. അതുകൊണ്ടുതന്നെ പ്രതീക്ഷകളുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കണം” ശ്രീ കൂട്ടിച്ചേര്‍ത്തു.

Read more

അടുത്ത വര്‍ഷം സെപ്റ്റംബറിന് ശേഷം ബിസിസിഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും പങ്കെടുക്കാന്‍ ശ്രീശാന്തിന് സാധിക്കും.