അന്ന് സച്ചിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യക്കാര്‍ എന്നെ ജീവനോടെ കത്തിച്ചേനെ, ഭയപ്പെടുത്തിയ സംഭവം ഓര്‍ത്തെടുത്ത് അക്തര്‍

ക്രിക്കറ്റിലെ ഏറ്റവും കടുത്ത എതിരാളികളാണ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പാകിസ്ഥാന്റെ മുന്‍ പേസ് ബൗളര്‍ ഷൊയ്ബ് അക്തറും. ഇരുവരും കളത്തില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം കാണികള്‍ക്ക് ആവേശകരമായ നിമിഷങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റ് പിച്ചിന് പുറത്ത് സച്ചിനും അക്തറും നല്ല സുഹൃത്തുക്കള്‍ തന്നെ. സച്ചിനുമൊത്തുള്ള അപൂര്‍വ്വനിമിഷങ്ങളിലൊന്ന് ഓര്‍ത്തെടുക്കുകയാണ് അക്തര്‍.

പാകിസ്ഥാന്‍ കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും സ്‌നേഹം തന്നിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യാ സന്ദര്‍ശനങ്ങള്‍ക്കിടെ നല്ല ഒരുപാട് ഓര്‍മ്മകള്‍ ലഭിച്ചിട്ടുണ്ട്. 2007ലെ ഇന്ത്യന്‍ പര്യടനത്തിനിടെ ഒരു അവാര്‍ഡ് ദാന ചടങ്ങുണ്ടായിരുന്നു. അതിനുശേഷം എല്ലാവരും ഒത്തുചേര്‍ന്നു. എന്നത്തെയും പോലെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ട് തമാശക്കായി സച്ചിനെ എടുത്തുയര്‍ത്തി. പക്ഷേ, സച്ചിന്‍ എന്റെ കൈയില്‍ നിന്ന് വഴുതി താഴേക്കു വീണു. ആ നിമിഷം എന്റെ ജീവന്‍ പോയി. സച്ചിന് പരിക്കേല്‍ക്കുകയോ കായികക്ഷമത നഷ്ടപ്പെടുകയോ ചെയ്‌തെങ്കില്‍ പിന്നീട് ഒരിക്കലും എനിക്ക് ഇന്ത്യന്‍ വിസ ലഭിക്കില്ലെന്ന് ഞാന്‍ ഭയന്നു. ഇന്ത്യക്കാര്‍ ഒരിക്കലും ഇവിടേക്ക് വരാന്‍ അനുവദിക്കില്ല. എന്നെ ജീവനോടെ കത്തിച്ചേനെ- അക്തര്‍ പറഞ്ഞു.

സച്ചിന്‍ നിലത്തു വീണപ്പോള്‍ ഹര്‍ഭജനും യുവരാജും നിങ്ങള്‍ എന്താണ് കാണിക്കുന്നതെന്ന് ചോദിച്ചു. എന്താണെന്ന് അറിയില്ല. അങ്ങനെ സംഭവിച്ചെന്ന് ഞാന്‍ മറുപടി നല്‍കി. പിന്നീട് സച്ചിന്റെ അടുത്തേക്ക് പോയി, എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് തിരക്കി. ഒരു കുഴപ്പവുമില്ലെന്ന് സച്ചിന്‍ മറുപടി പറഞ്ഞു. താങ്കള്‍ക്ക് എന്തെങ്കിലും പറ്റിയെങ്കില്‍ ഞാന്‍ കുഴപ്പത്തിലായേനെ എന്ന് സച്ചിനോട് പറഞ്ഞു. ഇന്ത്യന്‍ ആരാധകരും മാധ്യമങ്ങളും എന്നെ വേട്ടയാടിയേനെ. അത്തവണത്തെ പരമ്പരയില്‍ സച്ചിന്‍ പാക് ബൗളിംഗിനെ കടന്നാക്രമിച്ചു. സച്ചിന് ഫിറ്റ്‌നസ് ഇല്ലാതിരുന്നെങ്കിലെന്ന് അപ്പോള്‍ താന്‍ ആഗ്രഹിച്ചതായും അക്തര്‍ പറഞ്ഞു