ഐപിഎല്ലില്‍ ഉണ്ടായിരുന്നെങ്കില്‍ അവന് 20 കോടി വരെ കിട്ടിയേനെ: ശുഐബ് അക്തര്‍

ഐപിഎല്ലില്‍ കളിക്കുന്നുണ്ടായിരുന്നെങ്കില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് താരലേലത്തില്‍ 15 മുതല്‍ 20 കോടി രൂപ വരെ കിട്ടുമായിരുന്നെന്ന് പാക് ഇതിഹാസ ബോളര്‍ ശുഐബ് അക്തര്‍. ഒരു ദിവസം ബാബര്‍ അസമും വിരാട് കോഹ്‌ലിയും ഓപ്പണിംഗ് ഇറങ്ങി കാണാന്‍ ആഗ്രഹമുണ്ടെന്നും അക്തര്‍ പറഞ്ഞു.

ഐസിസി ഏകദിന, ടി20 റാങ്കിംഗുകളില്‍ ഒന്നാം സ്ഥാനത്തുള്ള ബാറ്ററാണ് ബാബര്‍ അസം. 73 രാജ്യാന്തര ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബാബര്‍ അസം 45.17 ശരാശരിയില്‍ 2620 റണ്‍സ് നേടിയിട്ടുണ്ട്.

25 അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും സഹിതമാണിത്. ഏകദിനത്തില്‍ 83 മത്സരങ്ങളില്‍നിന്ന് 14 സെഞ്ച്വറിയും 17 അര്‍ദ്ധ സെഞ്ച്വറിയുമുള്‍പ്പെടെ 3985 റണ്‍സും ബാബറിന്റെ അക്കൗണ്ടിലുണ്ട്.

എന്നാല്‍ നിലവില്‍ പാക് താരങ്ങളെ ആരെയും ഐപിഎല്ലില്‍ പങ്കെടുപ്പിക്കുന്നില്ല. ഐപിഎല്ലിന്‍റെ തുടക്കത്തില്‍ പാക് താരങ്ങളും ടൂര്‍ണമെന്‍റിന്‍റെ ഭാഗമായിരുന്നു.