'ശാസ്ത്രി ഒരിക്കലും വളരെയധികം പ്രതിഭാശാലി ആയിരുന്നില്ല, ലോക ക്രിക്കറ്റില്‍ നിരന്തരം തിളങ്ങാനുള്ള പ്രതിഭയൊന്നും അയാള്‍ക്കില്ലായിരുന്നു'

Sureh Varieth

‘ഞാന്‍ ടെസ്റ്റില്‍ അരങ്ങേറിയത് ഒരു ഫെബ്രുവരിയില്‍ (1981) ന്യൂസിലാന്റിനെതിരെയായിരുന്നു. വിവാഹം വഴി ബാച്ചിലര്‍ ലൈഫില്‍ ക്ലീന്‍ ബൗള്‍ഡാവുന്നതിനും ഫെബ്രുവരി (1990) തെരഞ്ഞെടുക്കപ്പെട്ടത് യാദൃശ്ചികം ‘- ഗാവസ്‌കര്‍ വഴി പരിചയപ്പെട്ട റിതു സിംഗിനെ ജീവിത പങ്കാളിയാക്കാന്‍ രവി ശാസ്ത്രി തീരുമാനമെടുത്തപ്പോള്‍ ഒരു പക്ഷേ ഹൃദയം തകര്‍ന്നത് ഇന്ത്യയിലെ ഒരു പാട് പെണ്‍കുട്ടികളുടെയായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ 80 കളിലെ ഈ ഗ്ലാമര്‍ ബോയ് യെ, മോസ്റ്റ് എലിജിബിള്‍ ബാച്ചിലറിനെ ഒരു പക്ഷേ പുരുഷന്‍മാരെന്ന പോലെ അത്രയും പെണ്‍കുട്ടികളും ആരാധിച്ചിരുന്നു.

കഴിഞ്ഞ ദിവസം, 1992 ലോകകപ്പില്‍ ഇന്ത്യാ- ഇംഗ്ലണ്ട് മത്സരത്തിന്റെ ഹൈലൈറ്റ് കാണാനിടയായി. ഫില്‍ ഡിഫ്രീറ്റസിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട ശാസ്ത്രിക്ക് തന്റെ ക്രീസിലേക്ക് തിരിച്ചോടാന്‍ പോലുമാവാതെ റണ്‍ ഔട്ടായി മുടന്തിക്കൊണ്ട് പവലിയനിലേക്ക് നടക്കുന്ന രംഗമുണ്ട്. ക്രിക്കറ്റ് പ്രേമികള്‍ ഒരു പോരാളിയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത, കാണാനാഗ്രഹിക്കാത്ത ഒരു രംഗം.. സ്വാഭാവികമായും, 1990കള്‍ക്കു ശേഷം കാല്‍മുട്ടിലെ പരിക്കുകള്‍ അലട്ടിയ ആ കരിയറിന് ആ ലോകകപ്പോടെ മുപ്പത്തൊന്നാം വയസ്സില്‍ അകാല വിരാമം കുറിക്കേണ്ടി വന്നു.

‘ശാസ്ത്രി ഒരിക്കലും വളരെയധികം പ്രതിഭാശാലി ആയിരുന്നില്ല. ലോക ക്രിക്കറ്റില്‍ നിരന്തരം തിളങ്ങാനുള്ള പ്രതിഭയൊന്നും അയാള്‍ക്കില്ലായിരുന്നു – പക്ഷേ അയാള്‍ പരിശ്രമശാലിയായിരുന്നു, ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായനാവാന്‍ അയാള്‍ക്കു കഴിഞ്ഞു ‘- കപില്‍ പറഞ്ഞ ഈ വാക്കുകള്‍ കടമെടുക്കാം.. ക്രിക്കറ്റിനെ 1992 ലോകകപ്പോടെ പിന്തുടരുന്ന ഇന്നത്തെ ഇന്ത്യന്‍ യുവത്വത്തിന് ഒരു പക്ഷേ അയാള്‍ 25 സ്‌ട്രൈക്ക് റേറ്റില്‍ ഏകദിനം ഓപ്പണ്‍ ചെയ്തിരുന്ന, ഫീല്‍ഡില്‍ മന്ദതയുടെ പര്യായമായ, സമകാലിക ക്രിക്കറ്റില്‍ കോച്ചിങ്ങ് രംഗത്ത് ‘ഉറക്കം തൂങ്ങുന്ന’ ഒരു മികച്ച കമന്റേറ്ററായിരിക്കാം.. പക്ഷേ ഒരല്‍പ്പം മുമ്പത്തെ ജനറേഷന് തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും കഠിനാധ്വാനിയായ, ഇന്ത്യയുടെ ആദ്യത്തെ സ്പിന്‍ ഓള്‍റൗണ്ടറായ, ഇന്ത്യയിലേക്കാള്‍ കൂടുതല്‍ വിദേശ പിച്ചുകളില്‍ ബാറ്റുകൊണ്ട് തിളങ്ങുന്ന അവിഭാജ്യ ഘടകം തന്നെയായിരുന്നു മംഗലാപുരംകാരായ മാതാപിതാക്കള്‍ക്ക് ബോംബെയില്‍ ജനിച്ച, വിമല്‍, ലൈഫ് ബോയ്, എയറിന്ത്യ എന്നിങ്ങനെ നീളുന്ന ബ്രാന്റുകളുടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യ കൊമേഴ്‌സ്യല്‍ അംബാസഡര്‍.

1980 കളിലെ ഒരു ശരാശരി ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിക്ക് ഓര്‍മയുള്ള ഒരു ശാസ്ത്രിയുണ്ട്. തിലക് രാജിനെ ഒരോവറില്‍ ആറു സിക്‌സറുകളടിക്കുന്ന, വിന്‍ഡീസ് പേസ് ബാറ്ററികളെ നേരിട്ട് അവരുടെ മണ്ണില്‍ സെഞ്ചുറി നേടുന്ന, ഗാവസ്‌കറുടെ നിര്‍ദ്ദേശ പ്രകാരം (പിന്നീട് ബാറ്റിങ്ങ് ഓര്‍ഡറിലെ ഈ അസ്ഥിരത അദ്ദേഹത്തിന് വിനയായി) ഓപ്പണ്‍ ചെയ്ത് മാന്‍ ഓഫ് ദ് ടൂര്‍ണമെന്റായി ഔഡി കാറേറ്റു വാങ്ങുന്ന ബൗളിങ് ഓള്‍റൗണ്ടറെ, ഓസ്‌ട്രേലിയയെ വെറും 101 റണ്‍സിലൊതുക്കി ഇന്ത്യക്ക് 107 റണ്‍സിന്റെ കൂറ്റന്‍ വിജയം 5 വിക്കറ്റുകള്‍ നേടി സാധ്യമാക്കിയിട്ടും ശ്രീകാന്ത് മാന്‍ ഓഫ് ദ് മാച്ച് ഏറ്റുവാങ്ങുന്നതു നോക്കി നില്‍ക്കുന്ന അയാളെ, 1990 ല്‍ തുടര്‍ച്ചയായ ടെസ്റ്റുകളില്‍ 187 ഉം 100 ഉം സ്‌കോര്‍ ചെയ്തിട്ടും പുതിയ സെന്‍സേഷന്‍ സചിനും പുതിയ ക്യാപ്റ്റന്‍ അസ്ഹറിനും മുന്പില്‍ പേരു വിട്ടു പോയവന്‍, ഓസീസ് ബൗളിങ്ങ് നിരക്കെതിരെ ഇന്നിംഗ്‌സില്‍ 206 റണ്‍സ് നേടി ഷെയ്ന്‍ വോണിന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കിക്കൊടുത്തയാള്‍, ഹിര്‍വാനിയുടെ ലോക റെക്കോര്‍ഡിന് നായകത്വം വഹിച്ചയാള്‍… ഓര്‍മകള്‍ നിരവധിയാണ്. ഇതൊക്കെയുണ്ടെങ്കിലും ഇന്ന് ഓര്‍ക്കുമ്പോള്‍ രോമാഞ്ചം വരുന്ന ഒരിന്നിംഗ്‌സുണ്ട്.. നമുക്ക് ബ്രിജ് ടൗണിലേക്ക് പോകാം..

സച്ചിന്റെ അന്താരാഷ്ട്ര അരങ്ങേറ്റ ആകാമായിരുന്ന 1988 വിന്‍ഡീസ് പര്യടനം (ഗാവസ്‌കര്‍ അടക്കമുള്ളവരുടെ വിമര്‍ശനം കൊണ്ടു മാത്രമാണ് അന്നു സചിനെ ടീമില്‍ എടുക്കാതിരുന്നത്) ഇന്ത്യക്ക് ദുരന്ത സ്മരണകളാണ് നല്‍കിയത്. നാട്ടില്‍ ഹിര്‍വാനിയുടെ മാസ്മരിക പ്രകടനത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ച ഓര്‍മയില്‍ വിമാനം കയറിയ ഇന്ത്യ, നാല് ടെസ്റ്റും അഞ്ച് ഏകദിനവും തോറ്റമ്പിയ ആ സീരീസ് ശ്രീകാന്തിന് സമ്മാനിച്ചത് എല്ലൊടിഞ്ഞ കയ്യും കേണലിന് ക്യാപ്റ്റന്‍സി നഷ്ടവും ആയിരുന്നു.

ഇതിനിടയിലും ഇന്ത്യക്ക് ആശ്വാസമായത് പുതുമുഖം സഞ്ജയ് മഞ്ഞ്‌ജ്രേക്കര്‍ ടെക്‌നിക്കലി മികച്ച സെഞ്ചുറിയുമായി വരവറിയിച്ചതും, ഇന്ത്യയുടെ വിശ്വസനീയനായ ഓള്‍റൗണ്ടര്‍ രവിശങ്കര്‍ ശാസ്ത്രി ഫോമിലേക്ക് തിരിച്ചെത്തിയതുമായിരുന്നു. ലോകകപ്പ്, നാട്ടില്‍ ന്യൂസിലാന്റ്, വിന്‍ഡീസ് എന്നിവര്‍ക്കെതിരെ ബാറ്റു കൊണ്ടും ബോളു കൊണ്ടും നിറം മങ്ങി, ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ട വേളയിലാണ് ഒരിക്കല്‍ ലോക ക്രിക്കറ്റ് ‘ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ് ‘ എന്ന് വിശേഷിപ്പിച്ച ആ കഠിനാധ്വാനി സ്വന്തം ചാരത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റത്.

ആദ്യ ടെസ്റ്റ് തോറ്റ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മാര്‍ഷല്‍, ബിഷപ്പ്, വാല്‍ഷ്, അംബ്രോസ് പേസ് ആക്രമണത്തില്‍ വീണ്ടും ആടിയുലഞ്ഞപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ മഞ്ജ്‌ക്കേറുടെ സെഞ്ചുറിയും അസ്ഹറുദ്ദീന്റെ ഫിഫ്റ്റിയും വഴി 321 എന്ന തരക്കേടില്ലാത്ത സ്‌കോറിലെത്തി. മറുപടിയായി ക്രീസിലെത്തിയ വിന്‍ഡീസ് ഗ്രീനിഡ്ജിലൂടെയും റിച്ചി റിച്ചഡ്‌സനിലൂടെയും തിരിച്ചടിച്ച് 377 എന്ന നിലയില്‍ ആദ്യ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ഇന്ത്യന്‍ നിരയില്‍ 4 വിക്കറ്റ് നേടിയത് ശാസ്ത്രിയാണ്.

കളിയുടെ മൂന്നാം ദിവസത്തിന്റെ അന്ത്യയാമങ്ങള്‍.. അരുണ്‍ലാല്‍, സിദ്ദു, വെംഗ്‌സര്‍ക്കാര്‍ എന്നിവരെ 50 റണ്‍സിനുള്ളില്‍ നഷ്ടപ്പെട്ട് ഒരു വന്‍ തകര്‍ച്ച മുന്നില്‍ കണ്ട് വിശ്രമ ദിനത്തിനു പോകുമ്പോള്‍, വണ്‍ ഡൗണ്‍ ഇറങ്ങി 17 റണ്‍സുമായി കടിച്ച് തൂങ്ങി ഫോമിന്റെ ഏഴയലത്ത് പോലുമല്ലാത്ത ശാസ്ത്രിയും കൂട്ടിന് അസ്ഹറുദ്ദീനുമായിരുന്നു ക്രീസില്‍.

നാലാം ദിവസം ആദ്യ സെഷന്‍.. 14 റണ്‍സ് എടുത്ത അസ്ഹറിനെയും കപിലിനെയും മാര്‍ഷലും മഞ്‌ജ്രേക്കറിനെ അംബ്രോസും മടക്കിയപ്പോള്‍ 63/6 എന്ന നിലയില്‍ കൂപ്പ് കുത്തിയ ഇന്ത്യക്കെതിരെ പിന്നീട് ചടങ്ങു തീര്‍ക്കാനാണ് റിച്ചര്‍ഡ്‌സ് തന്റെ പേസ് ബാറ്ററികളോട് നിര്‍ദ്ദേശിച്ചത്. പക്ഷേ, ബാറ്റിങ്ങില്‍ അത്യാവശ്യം ശോഭിക്കാന്‍ കഴിയുന്ന കിരണ്‍ മോറെയെ കൂട്ടിനു കിട്ടിയ ശാസ്ത്രി കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു. അംബ്രോസ്, വാല്‍ഷ്, മാര്‍ഷല്‍, ബിഷപ്പ്, റിച്ചാര്‍ഡ്‌സ് നിരയെ നിര്‍ഭയം നേരിട്ട രണ്ടാളും ചേര്‍ന്ന് സ്‌കോര്‍ മെല്ലെ മുന്നോട്ട് നയിച്ചു. അമ്പത് റണ്‍സ് നേടിയ മോറെ സ്‌കോര്‍ 195ല്‍ വീണെങ്കിലും, ഒമ്പതാം വിക്കറ്റിന് ചേതന്‍ ശര്‍മയെ കൂട്ടുപിടിച്ച് ശാസ്ത്രി ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി.

ഒടുവില്‍, ആംബ്രോസിനെ സ്‌ക്വയര്‍ കട്ട് ചെയ്ത് 12 ആം ബൗണ്ടറി നേടി ശാസ്ത്രി സെഞ്ചുറി തികയ്ക്കുമ്പോള്‍ സോബേഴ്സ്, ഗാവസ്‌കര്‍ അടക്കമുള്ള വിദഗ്ധര്‍ വാഴ്ത്തിയത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്നാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഹെയ്ന്‍സിന്റെ സെഞ്ചുറി യോടെ മത്സരം ഇന്ത്യ 8 വിക്കറ്റിന് തോറ്റെങ്കിലും, ശാസ്ത്രിയായിരുന്നു മാന്‍ ഓഫ് ദ് മാച്ച്.

നിരവധി പരാജയങ്ങള്‍ക്കും ഫോമില്ലായ്മയുടെ നീണ്ട ഇടവേളക്കും ശേഷം ഉള്ള രണ്ടാം വരവായിരുന്നു ശാസ്ത്രിക്ക് ഈ ഇന്നിങ്ങ്‌സ് . കടുപ്പമേറിയ വെസ്റ്റിന്ത്യന്‍ സാഹചര്യങ്ങളില്‍ പൊരുതി നേടിയ ഈ സെഞ്ചുറി അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് മാത്രമല്ല ആ സീരീസിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായി കണക്കാക്കപ്പെടുന്നു.

വീണ്ടുമൊരിക്കല്‍ക്കൂടി.. കരിയറിന്റെ അന്ത്യനാളുകള്‍ കണ്ട് ഒരിക്കലുമയാളിലെ ക്രിക്കറ്ററെ വിലയിരുത്തരുത്, ശാസ്ത്രിക്കുമുണ്ട് നിരവധി കഥകള്‍ പറയാന്‍.. ചാരത്തില്‍ നിന്നുയര്‍ത്തെഴുന്നേറ്റ ഫീനിക്‌സ് പക്ഷിയുടെ കഥകള്‍.. ജന്‍മദിനാശംസകള്‍ രവിശങ്കര്‍ ജയാദ്രഥ ശാസ്ത്രി..

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍