ക്യാപ്റ്റന്‍ സ്ഥാനം വേണ്ട, അപേക്ഷയുമായി ഷാക്കിബ് അല്‍ ഹസന്‍

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ലോകത്തിന് സമ്മാനിച്ച എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറാണ് ഷാക്കിബ് അല്‍ ഹസന്‍. ഓള്‍റൗണ്ടറെന്ന നിലയില്‍ ലോക ക്രിക്കറ്റിലെത്തന്നെ ഒന്നാം സ്ഥാനക്കാരനായ ഷക്കീബ് ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അതിമാനുഷിക പ്രകടനവും കാഴ്ച്ചവെച്ചിരുന്നു.

എന്നാല്‍ ഷാക്കിബ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാര്യത്തിന്റെ പേരിലാണ്. ബംഗ്ലാദേളശ് ടീമിന്റെ അഭിവാജ്യ ഘടകമായ ഷാക്കിബിനെ ടീമിന്റെ നായകനാക്കാനാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ആലോചിക്കുന്നത്. ഇതോടെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഷാക്കിബ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത് സൂചിപ്പിച്ച് താരം ക്രിക്കറ്റ് ബോര്‍ഡിന് കത്ത് നല്‍കുകയും ചെയ്തു.

മറ്റ് ടീമുകളില്‍ നായകനാകാന്‍ തമ്മിലടികളെല്ലാം നടക്കുമ്പോഴാണ് വെച്ച് നീട്ടിയ നായകസ്ഥാനം വേണ്ടെന്ന് നിലപാടെടുത്ത് ഷാക്കിബ് രംഗത്തെത്തുന്നത്. പത്ത് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഷക്കീബ് നായകനാവാന്‍ വിസമ്മതിക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ ബംഗ്ലാദേശിനെ നയിച്ചത് ഷക്കീബായിരുന്നു. ഈ മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ നായകനാവാന്‍ താല്‍പ്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നെങ്കിലും ക്രിക്കറ്റ് ബോര്‍ഡ് അഭ്യര്‍ത്ഥന നിരസിച്ചു.

ക്യാപ്റ്റനാവുമ്പോള്‍ ഉണ്ടാകുന്ന അധിക സമ്മര്‍ദ്ദം കളിയെ ബാധിക്കുന്നുവെന്നാണ് താരത്തിന്റെ അഭിപ്രായം. തന്റെ ക്രിക്കറ്റ് കരിയറിന് നായകസ്ഥാനം ഗുണം ചെയ്യില്ലെന്നും നായകനായിരിക്കെ എല്ലാ പ്രശ്നങ്ങളിലും ഇടപെടേണ്ടി വരുമെന്നും അതിനോട് താല്‍പ്പര്യമില്ലെന്നും ഷക്കീബ് പറഞ്ഞു.അഫ്ഗാനിസ്ഥാനെതിരേ ടീമിന്റെ അപ്പോഴത്തെ അവസ്ഥ പരിഗണിച്ച് നായകനാവാന്‍ നിര്‍ബന്ധിതനായി. മുഷ്ഫിഖര്‍ റഹിമിനെയും തമിം ഇക്ബാലിനെയും നായകസ്ഥാനത്തേക്ക് കൂടുതല്‍ പരിഗണിക്കണമെന്നും ഷക്കീബ് അഭിപ്രായപ്പെട്ടു.

32കാരനായ ഷക്കീബ് 56 ടെസ്റ്റില്‍ നിന്ന് 3862 റണ്‍സും 210 വിക്കറ്റും 206 ഏകദിനത്തില്‍ നിന്ന് 6223 റണ്‍സും 260 വിക്കറ്റും 72 ട്വന്റി20യില്‍ നിന്ന് 1474 റണ്‍സും 88 വിക്കറ്റും നേടിയിട്ടുണ്ട്.ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്,സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീന ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.