ഇന്ത്യന്‍ ടീമിനെതിരെയും കളിക്കാര്‍ക്കെതിരെയും തുടര്‍ച്ചയായി അഭിപ്രായങ്ങളും പരിഹാസങ്ങളുമായി പാകിസ്ഥാന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാന് ടീമിന്റെ കാലുപിടിക്കുന്ന തരത്തില്‍ അവരെ തോല്‍പ്പിച്ചിട്ടുണ്ടെന്ന വിവാദ പരാമര്‍ശത്തിനു പിന്നാലെ സച്ചിന് തെന്‍ഡുല്‍ക്കറെ പരിഹസിച്ചും അഫ്രീദി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്.അശ്വിനെ തെറ്റിദ്ധരിപ്പിച്ച് സിക്സറടിച്ച് ടീമിന് വിജയം സമ്മാനിച്ച കളിയെ കുറിച്ച് വാചാലനായിരിക്കുകയാണ് അഫ്രീദി.
2014- ലെ ഏഷ്യാ കപ്പില്‍ നടന്ന ഇന്ത്യ- പാകിസ്ഥാന് മത്സരത്തെ കുറിച്ചാണ് അഫ്രീദി പറഞ്ഞത്. അന്നത്തേ മത്സരത്തില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. നിര്‍ണായകമായ അവസാന ഓവറില്‍ അശ്വിനെതിരേ തുടര്‍ച്ചയായി രണ്ടു സിക്സർ പറത്തിയാണ് അഫ്രീദി പാകിസ്ഥാന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. ആ സിക്സർ അശ്വിനെ തെറ്റിദ്ധരിപ്പിച്ച് താന്‍ നേടിയെടുത്തതാണെന്നാണ് അഫ്രീദി പറയുന്നത്.
“അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 10 റണ്‍സായിരുന്നു.ആദ്യ പന്തില്‍ തന്നെ അജ്മലിനെ അശ്വിന് പുറത്താക്കി. തുടര്‍ന്നു ക്രീസിലെത്തിയ ജുനൈദ് ഖാനോട് സിംഗിളെടുത്ത് എനിക്ക് സ്ട്രൈക്ക് കൈമാറണമെന്നാണ് ആവശ്യപ്പെട്ടു. തുടര്‍ന്ന് അടുത്ത ബോളില്‍ ജുനൈദ് സിംഗിള്‍ നേടുകയും സ്ട്രൈക്ക് എനിക്കു കൈമാറുകയും ചെയ്തു.”
Read more
“അവസാനത്തെ നാലു പന്തില്‍ ഒമ്പത് റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. അശ്വിന് ബൗള്‍ ചെയ്യുമ്പോള്‍ ഞാന്‍ ലെഗ് സൈഡിലേക്കാണ് നോക്കിയത്. അശ്വിനെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. അശ്വിനെ കൊണ്ട് ഓഫ്സ്പിന്‍ ചെയ്യിക്കാതിരിക്കുകയായിരുന്നു ലക്ഷ്യം. അശ്വിന് അതു തന്നെ ചെയ്തു. എക്സ്ട്രാ കവറിനു മുകളിലൂടെ ആ ബോള്‍ ഞാന്‍ സിക്സര്‍ പായിച്ചു. അടുത്ത പന്ത് കുറച്ച് കടുപ്പമേറിയതായിരുന്നെങ്കിലും സിക്സര്‍ നേടാനായി.” അഫ്രീദി പറഞ്ഞു. അന്നു ഫൈനല്‍ വരെ മുന്നേറിയ പാകിസ്ഥാന് ശ്രീലങ്കയോടു തോല്‍ക്കാനായിരുന്നു വിധി.