രണ്ടാം ഏകദിനത്തില്‍ സൂപ്പര്‍ താരം പുറത്ത്, ഇന്ത്യയ്ക്ക് തിരിച്ചടി

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കളിക്കില്ല. മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ബാറ്റിംഗിനിടെ തലക്കേറ്റ പരിക്കാണ് പന്തിന് തിരിച്ചടിയായത്. മുന്‍ കരുതലെന്ന നിലയിലാണ് കാണ്‍പൂരില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ നിന്നും പന്തിനെ മാറ്റനിര്‍ത്തുന്നത്.

കഴിഞ്ഞ ദിവസം രാത്രി പന്തിനെ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. സ്‌കാന്‍ റിപ്പോര്‍ട്ടില്‍ പരിക്ക് ഗുരുതരമല്ലെങ്കിലും മുന്‍കരുതലെന്ന നിലയ്ക്കാണ് പന്തിനെ രണ്ടാം മത്സരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മൂന്നാം ഏകദിനത്തില്‍ പന്ത് കളിക്കുമോ എന്നകാര്യം ശാരീരികക്ഷമത വീണ്ടെടുക്കുന്നതിന് അനുസരിച്ച് മാത്രമെ പറയാനാവൂ എന്നും ബിസിസിഐ വ്യക്തമാക്കി.

വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 44-ാം ഓവറിലാണ് പന്തിന് പരിക്കേറ്റത്. പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ അടിച്ചകറ്റാനുള്ള ശ്രമത്തിനിടെ ബോള്‍ ബാറ്റില്‍ കൊണ്ടശേഷം ഹെല്‍മറ്റില്‍ പതിക്കുകയായിരുന്നു. ഈ പന്തില്‍ ആഷ്ടണ്‍ ടര്‍ണര്‍ പിടിച്ച് ഋഷഭ് പുറത്താവുകയും ചെയ്തു. 33 പന്തില്‍ ഒരു സിക്സും രണ്ട് ഫോറുകളും അടക്കം 28 റണ്‍സാണ് പന്ത് നേടിയത്.