സഞ്ജുവിന്റെ തിരിച്ചുവരവ് 'ലോട്ടറി അല്ല', വിജയിച്ചത് പോരാളിയുടെ മാസ്റ്റര്‍പ്ലാന്‍

ഒരു കാലത്ത് കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഒരു താരമായിരുന്നു സഞ്ജു സാംസണ്‍. കൗമാര കാലത്ത് അത്രയേറെ പ്രതീക്ഷകള്‍ നല്‍കിയാണ് സഞ്ജു മലയാളികളുടെ ഹൃദയത്തില്‍ കയറിപ്പറ്റിയത്. എന്നാല്‍ ഇടക്കാലത്ത് കേരള ടീമില്‍ വിമത വിഭാഗത്തിനൊപ്പം കൂടിയ സഞ്ജു അച്ചടക്ക നടപടിയ്ക്ക് വരെ വിധേയനായി.

ഇതിനിടയില്‍ ഫോം നഷ്ടപ്പെട്ട സഞ്ജു ഡ്രെസ്സിംഗ് റൂമില്‍ വരെ വിവാദ നായകനായി. എന്നാല്‍ തെറ്റുകള്‍ വളരെ വേഗത്തില്‍ തിരുത്താന്‍ ഈ യുവതാരത്തിനായി. അവസരങ്ങള്‍ അധികകാലം തേടി വരില്ലെന്ന് മനസ്സിലാക്കിയതായിരുന്നു സഞ്ജുവിന്റെ വിജയം.

കഴിഞ്ഞ ഐപിഎല്ലിനു ശേഷം മാസങ്ങളോളം നടത്തിയ കഠിന പരിശീലനമാണ് സഞ്ജു നടത്തിയത്. ഇത് പ്രയോജനപ്പെട്ടു എന്ന് തന്നെയാണ് വിജയ് ഹസാര ട്രോഫിയില്‍ ഡബിള്‍ സെഞ്ച്വറി തീര്‍ത്ത് അത്ഭുതപ്പെടുത്തിയതോടെ സഞ്ജു തെളിയിച്ചത്. പഴയതില്‍ നിന്നും വ്യത്യസ്തമായി സഞ്ജുവിന്റെ കളിക്ക് കൂടുതല്‍ ആത്മവിശ്വാസം കൈവന്നിരിക്കുന്നു.

പുറത്താകുമോ എന്ന ആശങ്കയില്‍ ജാഗ്രതയോടെ കളിക്കുന്ന രീതിയില്‍ നിന്നു മാറി ആക്രമിച്ചു കളിക്കുന്ന അഗ്രസീവ് ശൈലിയിലേക്ക് സഞ്ജു പൂര്‍ണമായി മാറുകയായിരുന്നു. ബാറ്റിങ്ങിലെയും കീപ്പിങ്ങിലെയും പിഴവുകള്‍ പരിഹരിക്കാനായി ദിവസേന 4 മണിക്കൂറിലേറെയാണ് സായിയുടെ മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലെ നെറ്റ്‌സില്‍ സഞ്ജു ചെലവിട്ടത്. ഒപ്പം, ദീര്‍ഘ ഇന്നിംഗ്സുകള്‍ കളിക്കാനായി കായികശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.

Read more

ഇത് ഫലം കണ്ടതായി തീര്‍ത്തും പറയാനാകും. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ അവസാന ഏകദിന മത്സരത്തിലും സഞ്ജു തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 48 പന്തിലായിരുന്നു സഞ്ജു 91 റണ്‍സ് നേടിയത്. ഇന്നലെ 212 റണ്‍സിലെത്താന്‍ വേണ്ടിവന്നത് 129 പന്തുകള്‍ മാത്രമാണ്.