സഞ്ജു ക്രിക്കറ്റര്‍ എന്ന നിലയിലും നായകനെന്ന നിലയിലും പക്വതയെത്തി ; അദ്ദേഹത്തിന് കീഴില്‍ കളിക്കുന്നത് ആസ്വദിക്കുന്നു

ആദ്യം ഒരുമിച്ചു കളിച്ചിരുന്നതിനേക്കാള്‍ സഞ്ജു സാംസണും അദ്ദേഹത്തിന്റെ ക്രിക്കറ്റും കൂടുതല്‍ പക്വതയാര്‍ജ്ജിച്ചെന്ന് രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം ജോസ് ബട്‌ളര്‍. അതേസമയം നായകനെന്ന പദവി അദ്ദേഹത്തിന് കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന് വേണ്ടി സെഞ്ച്വറി നേടിയ താരമാണ് ജോസ് ബട്‌ളര്‍ സഞ്ജുവിന് കീഴില്‍ കളിക്കുന്നത് തങ്ങള്‍ ഇപ്പോള്‍ ആസ്വദിക്കുകയാണെന്നും പറഞ്ഞു.

ടീമിന് മികച്ച അന്തരീക്ഷം ഉണ്ടാക്കുന്ന നായകനാണ് അദ്ദേഹമെന്നും ഏറെ തമാശ പറയുന്ന അദ്ദേഹം പക്ഷേ ഗ്രൂപ്പിലെ മുഴുവന്‍ ആള്‍ക്കാരുടെയും ആദരവും പിടിച്ചു പറ്റിയിട്ടുണ്ടെന്നും പറഞ്ഞു. സഞ്ജുവിലെ ക്രിക്കറ്റ് കൂടുതല്‍ പക്വതപ്പെട്ടു. ആദ്യം കണ്ടതിനേക്കാള്‍ അദ്ദേഹത്തിന്റെ ക്രിക്കറ്റ് സെന്‍സും കൂടിയതായി ബട്‌ളര്‍ പറഞ്ഞു. അടുത്ത മത്സരത്തില്‍ കരുത്തരായ ബാംഗ്്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെയാണ് രാജസ്ഥാന് നേരിടേണ്ടി വരുന്നത്. ഇരുടീമുകളുടെയും മൂന്നാംറൗണ്ട് പോരാട്ടമാണിത്.

പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ആര്‍സിബിയാവട്ടെ രണ്ടു മല്‍സരങ്ങളില്‍ നിന്നും ഓരോ ജയവും തോല്‍വിയുമടക്കം രണ്ടു പോയിന്റ് നേടി ഏഴാംസ്ഥാനത്താണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെയാണ് ആദ്യ കളിയില്‍ സഞ്ജുവിന്റെ റോയല്‍സ് കെട്ടുകെട്ടിച്ചത്. 61 റണ്‍സിനായിരുന്നു റോയല്‍സിന്റെ വിജയം. രണ്ടാമത്തെ മല്‍സരത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയും റോയല്‍സ് തുരത്തി.

Read more

ബാറ്റിങില്‍ നായകന്‍ സഞ്ജുവിനെക്കൂടാതെ ജോസ് ബട്ലര്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍ എന്നിവര്‍ മിന്നുന്ന ഫോമിലാണ്. ബൗളിങില്‍ ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരും തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. 25 കളികളിലാണ് ഇരടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 12 എണ്ണത്തില്‍ ആര്‍സിബിയും 10 എണ്ണത്തില്‍ റോയല്‍സും വിജയിക്കുകയായിരുന്നു. പഞ്ചാബ് കിങ്സിനോടു തോറ്റു കൊണ്ടാണ് ആര്‍സിബി ഇത്തവണ തുടങ്ങിയത്. രണ്ടാമത്തെ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡഴ്സിനെ മൂന്നു വിക്കറ്റിനു തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തി.