സഞ്ജു അസാമാന്യ താരം; നായകനെ പ്രശംസിച്ച് സംഗക്കാര

ഐപിഎല്‍ ക്വാളിഫയര്‍ രണ്ടില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തി രാജസ്ഥാനെ ഫൈനലിലേക്ക് നയിച്ച നായകന്‍ സഞ്ജു സാംസണെ വാനോളം പ്രശംസിച്ച് ടീം പരിശീലകന്‍ കുമാര്‍ സംഗക്കാര. സഞ്ജു അസാമാന്യ താരമാണെന്നും നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും അസാധാര പ്രകടനമാണ് താരം നടത്തിയതെന്നും സംഗക്കാര പറഞ്ഞു.

‘ക്യാപ്റ്റന്‍സി എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് തന്റെ അഭിനിവേശം സഞ്ജു കാണിച്ച് തന്നു. വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍, പിന്നെ ബട്ട്ലറിനൊപ്പം ടീമിന്റെ ബെസ്റ്റ് ബാറ്ററുമാവുന്നു. അത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഈ സീസണില്‍ വളരെ നന്നായി സഞ്ജു അത് ചെയ്തു. തന്റെ റോള്‍ എന്താണ് എന്ന് സഞ്ജുവിന് വളരെ വ്യക്തമായി കഴിഞ്ഞു.’

‘കഴിഞ്ഞ സീസണില്‍ പ്രയാസമേറിയ പരീക്ഷണമാണ് സഞ്ജുവിനെ കാത്തിരുന്നത്. യുവ നിരയെയാണ് സഞ്ജുവിന് ലഭിച്ചത്. പിന്നെ കോവിഡ് ബബിളില്‍ കഴിയുന്നതിന്റെ പ്രശ്നങ്ങളും. എന്നാല്‍ തന്റെ റോളില്‍ സഞ്ജു ഒരുപാട് മെച്ചപ്പെട്ടു. മൃദുഭാഷിയാണ് സഞ്ജു. ഉള്‍വലിഞ്ഞ വ്യക്തിയാണ്. ബാറ്റിംഗില്‍ അസാധാരണ കഴിവ് സഞ്ജുവിനുണ്ട്. തന്റെ ടീമിനെ സഞ്ജു ശരിക്കും വിശ്വസിച്ചു. നായകന്‍ എന്ന നിലയില്‍ സഞ്ജുവിലേക്കാണ് ഈ ടീം നോക്കിയത്’ സംഗക്കാര പറഞ്ഞു.

രണ്ടാം ക്വാളിഫയറില്‍ ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ആഘോഷിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. 158 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി ജോസ് ബട്ട്‌ലര്‍ സെഞ്ച്വറി നേടി. 60 പന്തില്‍ 106 റണ്‍സുമായി ബട്ട്‌ലര്‍ പുറത്താകാതെ നിന്നപ്പോള്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ വിജയം പിടിച്ചു.

2008നു ശേഷം ആദ്യമായാണു രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 8 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശക്കൊട്ട്. ഫൈനലില്‍ ഗുജറാത്താണ് രാജസ്ഥാന്റെ എതിരാളികള്‍.