പുലരുമോ?, കോഹ്ലിയെ കുറിച്ചുളള സംഗയുടെ പ്രവചനം

മുംബൈ: ക്രിക്കറ്റിലെ സൗമ്യ മുഖമാണ് കുമാര സംഗക്കാര. കളിക്കളത്തിലായാലും പുറത്തായാലും എല്ലാവരോടും സൗഹൃദമാണ് സംഗക്കാരയുടെ മുഖമുദ്ര. അതിനാല്‍ തന്നെ സംഗയ്ക്ക് ക്രിക്കറ്റില്‍ ശത്രുകളില്ല. അത് തെളിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസവും ഉണ്ടായി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പ്രശംസിച്ച് കൊണ്ട് സംഗക്കാര രംഗത്ത് വന്നതാണ് അത്.

ഈ വര്‍ഷവും സംഗയുടെ പേരിലുളള ഒരു കലണ്ടര്‍ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ സ്‌കോര്‍ എന്ന റെക്കോര്‍ഡ് കോഹ്ലിയ്ക്ക് മറികടക്കാനിയിരുന്നില്ല. മൂന്ന് ഫോര്‍മാറ്റില്‍ നിന്നും 2818 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ സമ്പാദ്യം. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ ആണിത്.

ഒന്നാമതുളള സംഗക്കാര 2014 ല്‍ 2868 റണ്‍സാണ് നേടിയത്. രണ്ടാമതുള്ളത് ഓസ്ട്രേലിയയുടെ ഇതിഹാസ താരം റിക്കി പോണ്ടിംഗാണ്. റിക്കി 2005 ല്‍ 2833 റണ്‍സ് നേടിയിരുന്നു. ശ്രീലങ്കയ്ക്കെതിരായ ഏകദിന-ട്വന്റി-20 പരമ്പരകളില്‍ വിശ്രമം അനുവദിച്ചതിനാല്‍ വിരാടിന്റെ ഈ വര്‍ഷത്തെ അവസാനത്തെ മത്സരമായിരുന്നു കഴിഞ്ഞ ടെസ്റ്റ്.

സംഗയുടെ ഈ റെക്കോര്‍ഡ് മറികടക്കാന്‍ കോഹ്ലിയ്ക്ക് കഴിഞ്ഞില്ലെന്ന് ഒരു ആരാധകന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അതിന് സംഗ നല്‍കിയ മറുപടിയാണ് ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നത്.

Read more

ഈ വര്‍ഷം സാധിച്ചില്ലെങ്കിലും അടുത്ത വര്‍ഷം തന്നെ വിരാട് തന്റെ റെക്കോര്‍ഡ് മറി കടക്കുമെന്നാണ് സംഗക്കാര പറയുന്നത്. പിന്നീട് വിരാട് സ്വന്തം റെക്കോര്‍ഡുകള്‍ മറികടക്കുന്ന കാലം വരുമെന്നും ലങ്കന്‍ ഇതിഹാസം പ്രവചിക്കുന്നു. കോഹ് ലിയെ ഡിഫറന്റ് ക്ലാസ് എന്നാണ് സംഗ വിശേഷിപ്പിച്ചത്.