ലോകകപ്പ് സെമിയില്‍ സച്ചിന്‍ കുടുങ്ങിയിട്ടും പിന്നെയെന്താണ് സംഭവിച്ചെതെന്നറിയില്ല; വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്‍ താരം

ഇന്ത്യ ആ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചിട്ട് 6 വര്‍ഷം കഴിഞ്ഞു. 2011 ശ്രിലങ്കയ്‌ക്കെതിരെ 6 വിക്കറ്റ് ജയം നേടി ലോകകപ്പ് ഉയര്‍ത്തിട്ട് കാലമിത്ര കഴിഞ്ഞിട്ടും പാക്കിസ്ഥാന്‍ ബോളര്‍ സജീദ് അജ്മലിന് ഇപ്പോഴും ആ സംശയം മാറിയിട്ടില്ല.

മൊഹാലിയില്‍ നടന്ന ലോകകപ്പ് സെമിയില്‍ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലായിരുന്നു നേര്‍ക്കുനേര്‍ വന്നത്.   കളിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍  85 റണ്‍സ് നേടി ടോപ്പ് സ്‌കോററും ആയി. പാക്കിസ്ഥാന്റെ ഓഫ് സ്പിന്നര്‍ അജ്മലിന്റെ ബൗളിങ്ങ് സച്ചിനെ കളിയിലുടനീളം  വിഷമിപ്പിച്ചിരുന്നു. ഇടയ്ക്ക് ഒരു എല്‍.ബി.ഡബ്ല്യുവില്‍ ടെണ്ടുല്‍ക്കറെ സജീദ് കുടുക്കിയെങ്കിലും അമ്പയര്‍ ഔട്ട് നിഷേധിച്ചു. കൃത്യമായും സച്ചിന്‍ പുറത്ത് പോകേണ്ട മത്സരമായിരുന്നു അത്. പക്ഷെ എന്തുകൊണ്ടാണ് അമ്പയര്‍ അത് ഔട്ട് വിളിക്കാതിരുന്നത് എന്നത് തന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്ന വെളിപ്പെടുത്തലാണ് പാക് ബോളര്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നടത്തിയിരിയ്ക്കുന്നത്.

“ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ കളിയ്ക്കുക എന്നത് ഏറെ ഹരംപിടിപ്പിക്കുന്ന ഒന്നാണ്. സച്ചിനും സംഘത്തിനുമെതിരെ ബോള്‍ ചെയ്യുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ പണിയുമായിരുന്നു. നമ്മുടെ കഴിവ് പരിശോധിക്കപ്പെടുകയാണ് അവിടെ. കളിയില്‍ സച്ചിന്റെ വിക്കറ്റ് തനിയ്ക്ക് തന്നെയാണ് ലഭിച്ചതും.”അജ്മല്‍ പറഞ്ഞു.

ബൗളിങ്ങ് ആക്ഷനെ ചൊല്ലി വിവാദങ്ങള്‍ നിറഞ്ഞു നിന്ന കരിയര്‍ ആയിരുന്നു അജ്മലിന്റേത്. 2014 ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച അജ്മല്‍ 35 ടെസ്റ്റുകളില്‍ നിന്ന് 178 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2015 ഏപ്രില്‍ 19 നാണ് അജ്മല്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചത്. 113 ഏകദിനങ്ങളില്‍ നിന്നായി 184 വിക്കറ്റുകളും നേടിയിട്ടുണ്ട്.