കോവിഡിനെ നേരിടാന്‍ 'ക്രിക്കറ്റ് ദൈവം' ഇറങ്ങി, ദാദയ്ക്ക് പിന്നാലെ

മുംബൈ: കോവിഡ് 19 ലോകത്ത് പടര്‍ന്ന് പന്തലിക്കുന്നതിനിടെ സഹായ ഹസ്തവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ലോകഫുട്‌ബോളില്‍ മെസിയും റൊണാള്‍ഡോയുമെല്ലാം കോടികള്‍ സംഭാവന പ്രഖ്യാപിച്ചപ്പോള്‍ പാകിസ്ഥാനിലേയും ബംഗ്ലാദേശിലേയും കളിക്കാരും തങ്ങളാല്‍ കഴിയും വിധം സഹായം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഏറ്റവും ഒടുവില്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സഹായഹസ്തവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും രംഗത്തെത്തിയിരിക്കുകയാണ്. 50 ലക്ഷം രൂപയുടെ ധനസഹായമാണ് സച്ചിന്‍ പ്രഖ്യാപിച്ചത്. പിടിഐ, ടൈംസ ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കുമാണ് സച്ചിന്‍ പണം കൈമാറുക. 25 ലക്ഷം രൂപ വീതം നല്‍കാനാണ് സച്ചിന്റെ തീരുമാനം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര.

നേരത്തെ, ബി സി സി ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. പശ്ചിമബംഗാളില്‍ കൊറോണയെ തുടര്‍ന്ന് ക്യാമ്പുകളിലായവര്‍ക്കായിരിക്കും അരി വിതരണം ചെയ്യുക. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എ.എസ് ധോണി പൂനെ ആസ്ഥാനമായുള്ള എന്‍ജിഒക്ക് ഒരു ലക്ഷം നല്‍കിയിരുന്നു.

പഠാന്‍ സഹോദരന്മാര്‍ ബറോഡ പൊലീസിനും ആരോഗ്യ വകുപ്പിനുമായി 4000 മാസ്‌കുകളും വിതരണം ചെയ്തിരുന്നു. കൂടാതെ വനിത ബാഡ്മിന്റണ്‍ താരം പി വി സിന്ധു ആന്ധ്രാ, തെലങ്കാന സര്‍ക്കാരുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കിയിരുന്നു. ടെന്നിസ് താരം സാനിയ മിര്‍സയും സഹായനിധിയില്‍ പങ്കാളിയായിരുന്നു.