പത്താനെ പുറത്താക്കിയില്ലെങ്കില്‍ രാജിവെയ്ക്കും, ആര്‍.പി സിംഗിനായി ധോണി അന്ന് ചെയ്തത്

2008-ല്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനെതിരെ മഹേന്ദ്ര സിംഗ് ധോണി നിലപാടെടുത്തത് ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച വിവാദമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാലും അഞ്ചും മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്ന യോഗത്തില്‍ ഇര്‍ഫാന്‍ പത്താന് പകരം അന്നത്തെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ആര്‍പി സിംഗിനായി കടുംപിടുത്തം പിടിയ്ക്കുകയായിരുന്നു. അന്ന് ഏഴ് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കു ശേഷം ആര്‍പി സിംഗ് കളിച്ചിരുന്നില്ല.

സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പത്താനായി പിടിമുറുക്കിയപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് ധോണി ഭീഷണി മുഴക്കി. എങ്കിലും ആര്‍പി സിംഗന് പകരം സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത് പത്താനെയായിരുന്നു. ആര്‍പി സിംഗിനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് രാജിക്കൊരുങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ ധോണി അന്ന് തള്ളിയിരുന്നു.

സ്വന്തം നിലപാടിലും ബോദ്ധ്യങ്ങളിലും വെള്ളം ചേര്‍ക്കുന്നയാളല്ല ധോണിയെന്ന് ഈ വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ആര്‍പി സിംഗ് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പദ്ധതിക്ക് കൂടുതല്‍ യോജിച്ച ആളുകളെ സംരക്ഷിക്കുന്ന രീതി ധോണിക്കുണ്ടെന്നും ടീം തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്ന് ഉടലെടുത്ത പ്രശ്‌നങ്ങള്‍ തന്നെ ബാധിച്ചിട്ടില്ലെന്നും ആര്‍പി സിംഗ് പറഞ്ഞു.

അന്നത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ഇത്തരം അവസരങ്ങളില്‍ നമുക്കു രണ്ടോ മൂന്നോ അവസരം കൂടി കിട്ടുമെന്ന് ചിന്തിക്കുന്നത് സ്വാഭാവികമല്ലേ? പക്ഷേ, തനിക്കതിനുള്ള യോഗമുണ്ടായിരുന്നില്ല. ചിലര്‍ക്ക് അഞ്ച് അവസരം കിട്ടും. കൂടുതല്‍ ഭാഗ്യമുള്ളവര്‍ക്ക് 10 അവസരവും ലഭിക്കും. ഇതേ അവസ്ഥ പലതവണ തനിക്കുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കളിയില്‍ എന്തു മാറ്റം വരുത്തിയാലാണ് മെച്ചപ്പെടുക എന്നതിനെക്കുറിച്ച് ധോണിയുമായി സംസാരിച്ചിരുന്നു. ധോണിക്ക് സൗഹൃദം വേറെ, ഇന്ത്യന്‍ ക്യാപ്റ്റനെന്ന സ്ഥാനം വേറെ. ആ സമയത്ത് കൂടുതല്‍ മികച്ചയാളെന്നു തോന്നിയ വ്യക്തിയെ ധോണി പിന്തുണച്ചുവെന്നേ താന്‍ കരുതുന്നുള്ളൂ. ധോണി തന്റെ ബോദ്ധ്യങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.