വീണ്ടും നൂറ് തികയ്ക്കാതെ റോയല്‍സ്; കൊല്‍ക്കത്തയ്ക്ക് ഗംഭീര ജയം

ഐപിഎല്ലില്‍ വീണ്ടും നാണംകെട്ട് രാജസ്ഥാന്‍ റോയല്‍സ്. നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നില്‍ സഞ്ജു സാംസനും സംഘവും 86 റണ്‍സിന് കൊമ്പുകുത്തി. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍, റോയല്‍സ് 16.1 ഓവറില്‍ വെറും 85 റണ്‍സിന് ഓള്‍ ഔട്ടായി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് റോയല്‍സ് നൂറ് തികയ്ക്കാതെ പുറത്താകുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ കളിയില്‍ 90 റണ്‍സിന് റോയല്‍സ് ഓള്‍ ഔട്ടായിരുന്നു. ജയത്തോടെ 14 പോയിന്റുമായി നാലാം സ്ഥാനത്തേക്കു കയറിയ കൊല്‍ക്കത്ത ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു. 12 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സിന് നാളെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 171 റണ്‍സിന് തോല്‍പ്പിച്ചാല്‍ മാത്രമേ നൈറ്റ് റൈഡേഴ്‌സിനെ മറികടന്ന് പ്ലേ ഓഫില്‍ എത്താന്‍ സാധിക്കൂ. ചേസ് ചെയ്യുകയാണെങ്കില്‍ മുംബൈയുടെ സാധ്യതകള്‍ അതിലും മങ്ങും.

കൊല്‍ക്കത്ത പേസ് ബോളര്‍മാരുടെ മാരക പന്തേറാണ് റോയല്‍സിനെ തകര്‍ത്തത്. യുവ പേസര്‍ ശിവം മാവി നാല് വിക്കറ്റുമായി റോയല്‍സിനെ സംഹരിക്കുന്നതിന് നേതൃത്വം നല്‍കി. ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസന് മൂന്ന് വിക്കറ്റ് ലഭിച്ചു. സ്പിന്നര്‍മാരായ ഷാക്കിബ് അല്‍ ഹസനും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീതം പങ്കിട്ട് ദൗത്യ നിര്‍വ്വഹണത്തില്‍ തങ്ങളുടേതായ സംഭാവന നല്‍കി.

ബൗണ്‍സ് കുറഞ്ഞ പിച്ചില്‍ രാഹുല്‍ തെവാതിയ (44, 5 ഫോര്‍, രണ്ട് സിക്‌സ്) മാത്രമേ റോയല്‍സിനുവേണ്ടി പൊരുതിയെങ്കിലും നോക്കിയുള്ളൂ. തെവാതിയ ചെറുത്തുനിന്നില്ലെങ്കില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറില്‍ റോയല്‍സ് പുറത്തായേനെ. ശിവം ദുബെയും (18) റോയല്‍സ് നിരയില്‍ രണ്ടക്കം കണ്ടു.

ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 35 എന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു റോയല്‍സ്. യശ്വസി ജയ്‌സ്വാള്‍ (0), സഞ്ജു സാംസണ്‍ (1), ലിയാം ലിവിങ്‌സ്റ്റണ്‍ (6), അനുജ് റാവത്ത് (0), ഗ്ലെന്‍ ഫിലിപ്‌സ് (8), ക്രിസ് മോറിസ് (0) എന്നിവരെല്ലാം വന്നപാടേ മടങ്ങി. ദയനീയ പ്രകടനത്തോടെ സീസണിലെ ഏറ്റവും മോശം സ്‌കോറിന്റെ ഉടമകള്‍ എന്ന പേരുദോഷം സഞ്ജുപ്പടയ്ക്ക് വന്നുചേരുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (56) വെങ്കടേഷ് അയ്യര്‍ (38) എന്നിവര്‍ നല്‍കിയ അടിത്തറയിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. രാഹുല്‍ ത്രിപാഠി 21 റണ്‍സെടുത്തു. ദിനേശ് കാര്‍ത്തിക്കും (14) മോര്‍ഗനും (13) പുറത്താകാതെ നിന്നു. ക്രിസ് മോറിസും ചേതന്‍ സകാരിയയും രാഹുല്‍ തെവാതിയയും ഗ്ലെന്‍ ഫിലിപ്സും റോയല്‍സിന്റെ വിക്കറ്റ് വേട്ടക്കാര്‍.