വില്ലനായി രോഹിത്ത്, കാത്തിരിക്കുന്നത് മലയാളികളുടെ പൊങ്കാല

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20യില്‍ സഞ്ജു സാംസണ്‍ കളിച്ചില്ലെങ്കില്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നില്‍ ഒരു വില്ലന്‍ ജനിയ്ക്കും. അത് മറ്റാരുമല്ല ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അവരുടെ പ്രിയതാരം സഞ്ജു ടീം ഇന്ത്യയിലെത്തിയിട്ടും അവസരം കൊടുക്കാത്ത രോഹിത്തിനോട് മലയാളി ആരാധകര്‍ ക്ഷമിച്ചു കൊള്ളണമെന്നില്ല.

കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോള്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാവും എന്ന് വ്യക്തമാക്കിയ രോഹിത് പക്ഷേ ബൗളിംംഗ് വിഭാഗത്തിലാവും മാറ്റം വരുത്തുക എന്ന സൂചനയാണ് നല്‍കിയത്. ഇതോടെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ സഞ്ജു കളിക്കിക്കില്ലെന്ന് ഏറെകുറെ ഉറപ്പായി.

ഡല്‍ഹി ട്വന്റി20യില്‍ ബാറ്റ്സ്മാന്മാര്‍ മികച്ച പ്രകടനമാണ് നടത്തിയത് എന്നാണ് രോഹിത് പറയുന്നത്. അതുകൊണ്ട് തന്നെ ബാറ്റിംഗ് വിഭാഗത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണം എന്ന് തോന്നുന്നില്ല. എന്നാല്‍, ഞങ്ങള്‍ പിച്ച് വിലയിരുത്തും. അതിന് ശേഷമാവും വേണ്ട മാറ്റങ്ങള്‍ വരുത്തുക, രോഹിത് പറഞ്ഞു.

പ്ലേയിംഗ് ഇലവനിലേക്ക് സഞ്ജുവിന് എത്തണം എങ്കില്‍ ഡല്‍ഹിയില്‍ കളിച്ച ശിവം ദുബെയെയോ, കെ എല്‍ രാഹുലിനെയോ പ്ലേയിംഗ് ഇലവനില്‍ നിന്ന് മാറ്റണം. അതിന് ടീം മാനേജ്മെന്റ് മുതിരാനുള്ള സാദ്ധ്യത വിരളമാണ്. ബൗളിംഗ് നിരയില്‍ ഖലീല്‍ അഹമദിന് പകരം ഷര്‍ദുല്‍ താക്കൂറിനെ കൊണ്ടു വന്നായിരിക്കും മാറ്റം എന്നാണ് സൂചന.

ഇതോടെ ടീം ഇന്ത്യയില്‍ സ്ഥിരസാന്നിദ്ധ്യമാകാനുളള സഞ്ജുവിന്റെ മൂന്നാം ശ്രമമാകും പരാജയപ്പെടുക. നേരത്തെ ഇംഗ്ലണ്ടിനെതിരേയും സിംബാബ്‌വെയ്‌ക്കെതിരേയും ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു മത്സരം മാത്രമാണ് കളിക്കാനായത്.

Read more

നിലവില്‍ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ ബംഗ്ലാദേശ്. അതിനാല്‍ തന്നെ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ രാജ്‌കോട്ടില്‍ ഇന്ത്യയ്ക്ക് വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല.