നിയന്ത്രണം വിട്ട് സ്റ്റമ്പിലടിച്ചു, രോഹിത്തിന് ശിക്ഷ വിധിച്ച് മാച്ച് റഫറി

ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ തോറ്റതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത്ത് ശര്‍മ്മയെ തേടി മറ്റൊരു തിരിച്ചടി കൂടി. മത്സരത്തിനിടെ പുറത്താക്കിയതിന് അമ്പയറോട് നിയന്ത്രണം വിട്ട് സംസാരിക്കുകയും സ്റ്റമ്പില്‍ ബാറ്റ് കൊണ്ടിടിക്കുകയും ചെയ്തതാണ് രോഹിത്തിന് തിരിച്ചടിയായത്.

രോഹിത്ത് ശര്‍മ്മയ്‌ക്കെതിരെ മാച്ച് ഫീസിന്റെ 15 ശതമാനം തുക പിഴയായാണ് മാച്ച് റഫറി വിധിച്ചിരിക്കുന്നത്. മുംബൈ നായകന് ഏറെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ഗ്രൗണ്ടില്‍ അരങ്ങേറിയത്.

ഹാരി ഗര്‍ണിയുടെ പന്തില്‍ എല്‍ ബി ഡബ്ള്യുവില്‍ കുരുങ്ങി പുറത്തായ രോഹിത് ഡ്രെസ്സിംഗ് റൂമിലേക്ക് തിരിച്ചു നടന്ന് തുടങ്ങുമ്പോഴായിരുന്നു സംഭവം. അമ്പയറോട് ദേഷ്യത്തില്‍ സംസാരിച്ച രോഹിത് ഇതിനൊപ്പം തന്റെ ബാറ്റ് കൊണ്ട് നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലെ സ്റ്റമ്പില്‍ അടിയ്ക്കുകയായിരുന്നു.

Read more

മത്സരശേഷം തനിക്ക് നിയന്ത്രണം വിട്ടതായും താന്‍ കുറ്റം ചെയ്തതായും രോഹിത് തുറന്നു സമ്മതിക്കുകയും ചെയ്തു. ഇതാണ് രോഹിത്തിനുളള ശിക്ഷ ഇത്രയും ചെറുതാകാന്‍ കാരണം.