രോഹിത് ശര്‍മ്മയ്ക്കും വിരാട്‌കോഹ്ലിയ്ക്കും ഇത്തവണയും പിഴച്ചു ; അര്‍ദ്ധശതകം പോലും കുറിക്കാനായില്ല, ഇന്ത്യയ്ക്ക് കനത്ത തകര്‍ച്ച

വിരാട്‌കോഹ്ലിയുടെ സെഞ്ച്വറിയ്ക്ക് വേണ്ടിയുളള കാത്തിരിപ്പ് ഇനിയും നീളും. ശ്രീലങ്കയ്ക്ക് എതിരേ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റിലെങ്കിലും കോഹ്ലി സെഞ്ച്വറി വരള്‍ച്ച ഒഴിവാക്കുമെന്ന ആരാധകരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടി നല്‍കി അര്‍ദ്ധശതകം പോലും തികയ്ക്കാതെ താരം ആദ്യ ഇന്നിംഗ്‌സില്‍ പുറത്തായി. ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ് ഇന്ത്യ.

പി്ങ്ക്‌ബോളിലുള്ള രണ്ടാമത്തെ ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ 48 പന്തില്‍ 23 റണ്‍സ് എടുക്കാനെ ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന് കഴിഞ്ഞുള്ളൂ. ഡിസില്‍വയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ താരം കുരുങ്ങി. ശ്രീലങ്കയ്ക്ക് എതിരേയുള്ള ആദ്യ ടെസ്റ്റിലും ആകെ ബാറ്റ് ചെയ്ത ഒരിന്നിംഗ്‌സില്‍ 46 റണ്‍സിന് കോഹ്ലി പുറത്തായിരുന്നു.

അതേസമയം ഇന്ത്യ കനത്ത ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. 30 ഓവറിനിടയില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റാണ് നഷ്ടമായിരിക്കുന്നത്. സ്‌കോര്‍ 10 ല്‍ നില്‍ക്കേ ഒരു റണ്‍സ് എടുത്ത മായങ്ക് അഗര്‍വാളാണ് ആദ്യം പുറത്തായത്. 15 റണ്‍സ് എടുത്ത രോഹിത് ശര്‍മ്മയും പുറത്തായി. 31 റണ്‍സ് എടുത്ത ഹനുമാ വിഹാരിയാണ് പുറത്തായ അടുത്ത ബാറ്റ്‌സ്മാന്‍.