റണ്‍വേട്ടയില്‍ അമ്പരപ്പിച്ച് കോഹ്ലിയും രോഹിത്തും, ഒപ്പത്തിനൊപ്പം!

മുംബൈ: ടി 20 റണ്‍വേട്ടയില്‍ ഒപ്പത്തിനൊപ്പം പോരാടി വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും. ഈ വര്‍ഷത്തെ ഇന്ത്യയുടെ അവസാന ടി20 പരമ്പരയായ വിന്‍ഡീസിനെതിരായ മത്സരങ്ങള്‍ക്ക് ശേഷമാണ് റണ്‍വേട്ടയില്‍ ഒരേ സ്‌കോറുമായി ഇരുവരും പിരിയുന്നത്. ഇരുവരും ടി20യില്‍ നിന്ന് ഇതുവരെ 2633 റണ്‍സ് വീതമാണ് നേടിയിട്ടുള്ളത്.

രോഹിത് 104 മത്സരങ്ങളില്‍ നിന്നാണ് 2633 റണ്‍സ് നേടിയതെങ്കില്‍ കോഹ്ലി വെറും 75ാം മത്സരത്തിലാണ് ഈ സ്‌കോറിലെത്തിയത്. വിന്‍ഡീസിനെതിരായ പരമ്പര തുടങ്ങുമ്പോള്‍ രോഹിത് ആയിരുന്നു മുന്നില്‍. കോഹ്ലി 183 റണ്‍സും രോഹിത് 94 റണ്‍സും പരമ്പരയില്‍ നേടിയതോടെ ഇരുവരും റണ്‍വേട്ടയില്‍ തല്യരായി.

വിന്‍ഡീസിനെതിരെ അവസാന ടി20യില്‍ വെടിക്കെട്ട് ബാറ്റിംഗാണ് ഇരുവരും പുറത്തെടുത്തത്. രോഹിത് 34 പന്തില്‍ 71 റണ്‍സെടുത്തപ്പോള്‍ കോലി 29 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്തു. കോലി ഏഴ് സിക്സും രോഹിത് അഞ്ച് സിക്സും പറത്തി.

ഇരുവരും തകര്‍ത്തടിച്ചപ്പോള്‍ 67 റണ്‍സ് ജയത്തോടെ വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര(21) ഇന്ത്യ സ്വന്തമാക്കി. വിജയലക്ഷ്യമായ 241 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസ് എട്ടിന് 173 റണ്‍സിലേക്ക് ഒതുങ്ങി. രോഹിത്തിനും കോലിക്കും പുറമെ കെ എല്‍ രാഹുലിന്റെ ബാറ്റിംഗും(56 പന്തില്‍ 91) ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. കെ എല്‍ രാഹുല്‍ കളിയിലെയും വിരാട് കോലി പരമ്പരയിലെയും താരമായി.