'എതിരാളികളെ കുറിച്ചോര്‍ത്ത് തെല്ലും ആശങ്കയില്ല'; തികഞ്ഞ ആത്മവിശ്വാസത്തില്‍ രോഹിത്ത് ശര്‍മ്മ

ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പന്ത്രണ്ടാം സീസണിലെ കലാശ പോരാട്ടത്തിന് വെറും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. രാത്രി 7.30 മുതല്‍ ഹൈദരാബാദ് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് പന്ത്രണ്ടാം ഐപിഎല്‍ ഫൈനല്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ രണ്ടു ടീമുകളാണ് ചെന്നൈയും മുംബൈയും. ഇരവരും മൂന്നു തവണ ജേതാക്കളായ തുല്യശക്തികള്‍.

ചെന്നൈ ധോണി എന്ന സ്മാര്‍ട്ട് ക്യാപ്റ്റന് കീഴില്‍ കൂടുതല്‍ ശക്തരാകുമ്പോള്‍ കടലാസിലും കളത്തിലും ചെന്നൈയേക്കാള്‍ കരുത്തരുമാണ് ഇക്കുറി മുംബൈ. ആ ആത്മവിശ്വാസം തനിക്ക് ഉള്ളതിനാല്‍ എതിരാളികളെ കുറിച്ച് തെല്ലും ആശങ്കയില്ലെന്നാണ് മുംബൈ നായകന്‍ രോഹിത്ത് പറയുന്നത്.

“ഫൈനലിലെ എതിരാളികളെ കുറിച്ചോര്‍ത്ത് ആശങ്കയില്ല. എന്റെ ടീമിന്റെ ശക്തിയിലും കഴിവിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ ടൂര്‍ണമെന്റ് തന്നെ വലിയ വെല്ലുവിളിയാണ്. എല്ലാ ടീമും ഒന്നിനൊന്ന് ശക്തരാണ്. ഓരോ ടീമിനെയും എന്റെ ടീമിന് ഭീഷണിയായാണ് ഞാന്‍ കാണുന്നത്.” മാധ്യമങ്ങളോട് സംസാരിക്കവേ രോഹിത്ത് പറഞ്ഞു.

ഒന്നാം ക്വാളിഫയറില്‍ ചെന്നൈയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ ഫൈനലിലേക്ക് കുതിച്ചപ്പോള്‍ വെള്ളിയാഴ്ച രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലിന് യോഗ്യത നേടിയത്. മുംബൈയും ചെന്നൈയും മൂന്നുതവണ വീതം കിരീടം നേടിയിട്ടുണ്ട്. ചെന്നൈ മുമ്പ് ഏഴുതവണ ഫൈനലിലെത്തിയപ്പോള്‍ അതില്‍ നാലുതവണ തോറ്റു. മുംബൈ ഇന്ത്യന്‍സ് കളിച്ച നാലു ഫൈനലില്‍ മൂന്നിലും ജയിച്ചു.

ഫൈനലില്‍ ഇരുടീമും മൂന്നുവട്ടം ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും വിജയം മുംബൈക്കായിരുന്നു. ടൂര്‍ണമെന്റില്‍ മുംബൈയുമായി 29 മത്സരം കളിച്ചിട്ടുള്ള ചെന്നൈ 18 തവണയും തോല്‍വി രുചിച്ചാണ് കളംവിട്ടിട്ടുള്ളത്. എന്നാല്‍ 12-ാം സീസണ്‍ ആര്‍ക്കെന്നുള്ളത് ഇന്ന് കണ്ട് തന്നെയറിയാം.