പഞ്ചാബിനെ അതിജീവിച്ച് ആര്‍സിബി പ്ലേ ഓഫില്‍

ഐപിഎല്ലില്‍ വിരാട് കോഹ്ലിക്കും ആരാധകര്‍ക്കും ആഹ്ലാദം. കടുത്ത പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (16 പോയിന്റ്) പ്ലേ ഓഫ് ഉറപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ആര്‍സിബി പ്ലേ ഓഫില്‍ കടക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ടീം ഏഴ് വിക്കറ്റിന് 164 റണ്‍സെടുത്തു. ചേസ് ചെയ്ത പഞ്ചാബ് കിങ്‌സിന് 158/6 എന്ന സ്‌കോറിലെത്താനേ സാധിച്ചുള്ളൂ. ഇതോടെ 10 പോയിന്റ് മാത്രമുള്ള പഞ്ചാബിന്റെ മുന്നോട്ടുപോക്ക് ഏറെക്കുറെ അവസാനിച്ചു.

ഗ്ലെന്‍ മാകസ്‌വെല്ലിന്റെ 57 (33 പന്തില്‍, മൂന്ന് ഫോര്‍, നാല് സിക്‌സ്) അര്‍ദ്ധ ശതകവും യുസ്‌വേന്ദ്ര ചഹാലിന്റെ (3 വിക്കറ്റ്) ഉശിരന്‍ സ്പിന്‍ ബോളിംഗുമാണ് റോയല്‍ ചലഞ്ചേഴ്‌സിന് ഉജ്ജ്വല ജയമൊരുക്കിയത്. ദേവദത്ത് പടിക്കലും (40) ക്യാപ്റ്റന്‍ വിരാട് കോഹ്ലി (25) തരക്കേടില്ലാതെ സംഭാവന നല്‍കി. ബോളര്‍മാരില്‍ ചഹാലിന് പുറമെ, ഹര്‍ഷല്‍ പട്ടേലും ജോര്‍ജ് ഗാര്‍ട്ടനും ഓരോ വിക്കറ്റ് വീതം പിഴുത് പഞ്ചാബിന് കൂച്ചുവിലങ്ങിടാന്‍ ആര്‍സിബിയെ സഹായിച്ചു.

ചേസ് ചെയ്ത പഞ്ചാബ് ശക്തമായ നിലയില്‍ നിന്നാണ് തോല്‍വിയേറ്റി വാങ്ങിയത്. ക്യാപ്റ്റന്‍ കെ. എല്‍. രാഹുലും മായങ്ക് അഗര്‍വാളും തകര്‍ത്തു കളിച്ചു. 39 റണ്‍സുമായി, പതിനൊന്നാം ഓവറില്‍ ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍ രാഹുല്‍ പുറത്താകുമ്പോള്‍ പഞ്ചാബ് കിങ്‌സിന്റെ സ്‌കോര്‍ 91 എത്തിയിരുന്നു. തുടര്‍ന്നുവന്ന നിക്കോളസ് പൂരന്‍ (3) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. പക്ഷേ, നന്നായി കളിച്ചുകൊണ്ടിരുന്ന മായങ്കിനെ (57, 6 ഫോര്‍, രണ്ട് സിക്‌സ്) ചഹാല്‍ വീഴ്ത്തിയതോടെയാണ് പഞ്ചാബ് ശരിക്കു കളികൈവിട്ടു തുടങ്ങിയത്. പിന്നാലെ സര്‍ഫ്രാസ് ഖാനെ (0)ക്ലാസിക്ക് പന്തിലൂടെ ചഹാല്‍ ബൗള്‍ഡാക്കി.

തുടര്‍ന്ന് എയ്ദന്‍ മര്‍ക്രാം (20), ഷാരൂഖ് ഖാന്‍ (16), മോയ്‌സസ് ഹെന്റിക്വസ് (12 നോട്ടൗട്ട്) എന്നിവരെല്ലാം പരിശ്രമിച്ചെങ്കിലും ആര്‍സിബിയുടെ സ്‌കോര്‍ മറികടക്കാന്‍ പഞ്ചാബിന് സാധിച്ചില്ല. നേരത്തെ, പഞ്ചാബ് ബോളര്‍മാരില്‍ ഹെന്റിക്വസും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍ പ്ലേയര്‍ ഓഫ് ദ മാച്ച്‌