ആര്‍.സി.ബിയെ റസലും വരുണും പൂട്ടി; നൂറ് റണ്‍സ് തികയ്ക്കാതെ കോഹ്ലിപ്പട

ഐപിഎല്ലില്‍ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ചെറിയ സ്‌കോറിന് പുറത്തായി. ടോസ് നേടി ബാറ്റെടുത്ത വിരാട് കോഹ്ലിയും സംഘവും 19 ഓവറില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം പിഴുത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും കരിബീയന്‍ ഓള്‍ റൗണ്ടര്‍ ആന്ദ്ര റസലുമാണ് ആര്‍സിബിയെ വേട്ടയാടിയത്. കിവി പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ രണ്ട് ഇരകളെ കണ്ടെത്തി.

അബുദാബിയിലെ ബോളിംഗിന് അനുകൂലമായ സാഹചര്യത്തില്‍, കെകെആറിന്റെ സ്പിന്നര്‍മാരും പേസര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ ആര്‍സിബിയുടെ ബാറ്റിംഗ് ഒരു ഘട്ടത്തിലും താളത്തിലെത്തിയില്ല. ഓപ്പണറുടെ വേഷം കെട്ടിയ വിരാട് കോഹ്ലി (5) രണ്ടക്കം തികയ്ക്കാതെ പുറത്താകുന്നത് കണ്ടുകൊണ്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് മത്സരം തുടങ്ങിയത്. പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ എല്‍ബിഡബ്ല്യൂവായി വിരാട് ഡഗ് ഔട്ടിലേക്ക് നടന്നുനീങ്ങി. ദേവദത്ത് പടിക്കലും (22) ശ്രീകര്‍ ഭരതും (16) നേരിയെ ചെറുത്ത് നില്‍പ്പ് നടത്തി. എന്നാല്‍ ദേവദത്തിനെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ ഗ്ലൗസിലെത്തിച്ച് ഫെര്‍ഗൂസന്‍ ഈ സഖ്യം പൊളിച്ചു. പിന്നാലെ ഭരതിനെയും എബിഡി(0)യെയും ഒരോവറില്‍ കെട്ടുകെട്ടിച്ച റസല്‍ കെകെആറിനായി കസറിയപ്പോള്‍ ആര്‍സിബി വിറച്ചു.

തുടര്‍ന്ന് ഗ്ലെന്‍ മാക്സ്വെലി(10)നെയും വാനിന്ദു ഹസരങ്കയെയും (0) അടുത്തടുത്ത് പുറത്താക്കിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി റോയല്‍ ചലഞ്ചേഴ്സിനെ പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ടു. ഏഴ് റണ്‍സ് മാത്രം നേടിയ മലയാളി ബാറ്റ്‌സ്മാന്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റും വരുണിന് തന്നെയായിരുന്നു.

കെയ്ല്‍ ജാമിയേസനെ (4) റണ്ണൗട്ടാക്കിയ വരുണ്‍ ഫീല്‍ഡിംഗ് മികവിലൂടെയും ആര്‍സിബിയെ പ്രഹരിക്കുന്നതിന് ഗാലറി സാക്ഷ്യംവഹിച്ചു. ഹര്‍ഷല്‍ പട്ടേലി(12)നെ ഫെര്‍ഗൂസന്‍ ബൗള്‍ഡാക്കി. മുഹമ്മദ് സിറാജ് (8) റസലിനെ നമിക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇന്നിംഗ്‌സിന് നിരാശാജനകമായ അന്ത്യം. സ്റ്റാര്‍ സ്പിന്നര്‍ സുനില്‍ നരെയ്ന്‍ വിക്കറ്റൊന്നും പിഴുതില്ലെങ്കിലും കണിശതയാര്‍ന്ന ബൗളിംഗ് പുറത്തെടുത്തതും കെകെആറിന് ഗുണം ചെയ്തു.