ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഭിന്നതകളും ചേരിതിരിവുകളുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. വെസ്റ്റിന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ കോഹ്ലി നിഷേധിച്ചത്.
‘ഇത്തരം കാര്യങ്ങൾ വായിക്കേണ്ടിവരുന്നത് തികച്ചും അവഹേളനമാണ്. എന്തു വിഡ്ഢിത്തമാണ് നിങ്ങൾ എഴുതിവെയ്ക്കുന്നത്. കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്’ കോഹ്ലി പറഞ്ഞു.
‘ഞങ്ങൾക്കിടയിൽ പ്രശ്നമൊന്നുമില്ല. എനിക്ക് ആരെയെങ്കിലും ഇഷ്ടമില്ലെങ്കിൽ അതെൻറെ മുഖത്ത് കാണാം. കഴിഞ്ഞദിവസങ്ങളിൽ ഞാനും പലതും കേട്ടിരുന്നു. ടീമിനകത്ത് പ്രശ്നങ്ങളുണ്ടെങ്കിൽ ഞങ്ങൾക്ക് ലോക കപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമായിരുന്നില്ല’-കോഹ്ലി പറഞ്ഞു. ടീമിൽ പ്രശ്നങ്ങളുണ്ടെന്ന വാർത്ത കോച്ച് രവി ശാസ്ത്രിയും നിഷേധിച്ചു.
വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിശ്രമമെടുക്കാന്‍ സെലക്ടര്‍മാര്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കോഹ്ലി വെളിപ്പെടുത്തി. ലോക കപ്പിനു ശേഷം ടീമെന്ന നിലയില്‍ കൂട്ടായ്മയും ഒത്തിണക്കവും നിലനിര്‍ത്തേണ്ട നിര്‍ണായക സമയമാണിത്. ക്രിക്കറ്റ് കളിക്കുന്നതിന്റെ സന്തോഷം നമുക്കു സമ്മാനിക്കുന്നതും നമ്മുടെ സമ്പൂര്‍ണ മികവ് പുറത്തെടുക്കാന്‍ സഹായിക്കുന്നതും ടെസ്റ്റ് ക്രിക്കറ്റാണ്. തന്നെ സംബന്ധിച്ച് ടെസ്റ്റ് ക്രിക്കറ്റിനേക്കാള്‍ വലുതായി ഒന്നുമില്ലെന്നും ആഷസ് പരമ്പരയോടെ തുടങ്ങാന്‍ പോകുന്ന ഐ.സി.സി ലോക ടെസ്റ്റ് ചാമ്പന്‍ഷിപ്പ് മുന്‍നിര്‍ത്തി കോഹ്ലി വ്യക്തമാക്കി. ടി20 ടീമില്‍ ഇടംപിടിച്ച പുതിയ താരങ്ങള്‍ക്ക് ടീമില്‍ സ്ഥാനമുറപ്പിക്കുന്നതിനുള്ള സുവര്‍ണാവസരമാണ് ഈ പരമ്പരയെന്നും കോഹ്ലി അഭിപ്രായപ്പെട്ടു.
Read more
പരിശീലക സ്ഥാനത്ത് രവി ശാസ്ത്രിയും സംഘവും തുടരുന്നതിനെയും കോഹ്ലി അനുകൂലിച്ചു. പരിശീലകനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞ് ബി.സി.സി.ഐയുടെ ഉപദേശക സമിതിയില്‍ നിന്ന് ആരും സമീപിച്ചിട്ടില്ല. പക്ഷേ, ഇപ്പോഴത്തെ ടീമിലെ എല്ലാവര്ക്കും രവി ഭായിയുമായി (രവി ശാസ്ത്രി) ഊഷ്മളമായ ബന്ധമാണുള്ളത്. അദ്ദേഹം തന്നെ പരിശീലക സ്ഥാനത്തു തുടര്‍ന്നാല്‍ വലിയ സന്തോഷം. എങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉപദേശക സമിതിയാണെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.