ഇന്ത്യന്‍ കോച്ച് ഈ താരം, സൂചന നല്‍കി കപിലിന്റെ സമിതി അംഗം

ഇന്ത്യന്‍ ടീം പരിശീലകനായി രവി ശാസ്ത്രി തുടരാന്‍ സാധ്യത. പരിശീലകരെ തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയില്‍ അംഗമായ അന്‍ഷുമാന്‍ ഗെയ്ക്ക് വാദാണ് ഇതു സംബന്ധിച്ച് നിര്‍ണായക സൂചന നല്‍കിയത്.

നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയെ കൂടാതെ മഹേല ജയവര്‍ധനെ, ഗാരി കിര്‍സ്റ്റന്‍, ടോം മൂഡി, വീരേന്ദര്‍ സെവാഗ്, മൈക്ക് ഹസി തുടങ്ങിയ പ്രമുഖരും മുഖ്യ പരിശീലകനാകാന്‍ മത്സരരംഗത്തുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യ പരിശീലകനെ കൂടാതെ ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചുമാരെയും ഫിസിയോ, സ്ട്രെംഗ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ എന്നിവരെയും മൂന്നംഗ സമിതി തിരഞ്ഞെടുക്കും.

“ശാസ്ത്രി അദ്ദേഹത്തിന്റെ ചുമതല ഭംഗിയായി കൈകാര്യം ചെയ്തു. അതുകൊണ്ട് ശാസ്ത്രിയുടെ ഒഴികെ മറ്റ് പരിശീലക സ്ഥാനങ്ങളിലേക്കായിരിക്കും തുറന്ന മത്സരം നടക്കുകയെന്നാണ് എന്റെ വിലയിരുത്തല്‍” ഗെയ്ക് വാദ് മിഡ്-ഡേയോട് പറഞ്ഞു.

രവിശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലകസംഘത്തിന് വിന്‍ഡീസ് പര്യടനം അവസാനിക്കും വരെയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് മൂന്ന് മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം.

Read more

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ പുതിയ പരിശീലക സംഘത്തിന് കീഴിലാണ് ഇന്ത്യ കളിക്കുക. അന്‍ഷുമാന്‍ ഗെയ്ക് വാദിനൊപ്പം കപില്‍ദേവ്, ശാന്ത രംഗസ്വാമി എന്നിവരാണ് പരിശീലകരെ തിരഞ്ഞെടുക്കാനുള്ള സമിതിയിലുള്ളത്.