മുട്ടാന്‍ മാത്രമല്ല, വേണ്ടി വന്നാല്‍ ആഞ്ഞടിക്കാനും അറിയാം; 'കലിപ്പന്‍' രാഹുല്‍

ഷമീല്‍ സലാഹ്

2003 ഒക്ടോബര്‍ – നവംമ്പര്‍ മാസങ്ങളിലയി, ഇന്ത്യയില്‍ വെച്ച് നടന്ന TVS ത്രീരാഷ്ട്ര പരമ്പര!. ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് പുറമെ, കരുത്തരായ ഓസ്‌ട്രേലിയയും , ന്യൂസിലാന്റും.. പരസ്പരം 3 തവണ വീതം മാറ്റുരച്ച്, ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ ഫൈനലില്‍ ഏറ്റുമുട്ടുന്ന രീതിയില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ അവസാന റൗണ്ട് മത്സരത്തില്‍ ഇന്ത്യയും – ന്യൂസിലാന്റും തമ്മില്‍ ഹൈദരാബാദില്‍ വെച്ച് ഏറ്റുമുട്ടാനിരിക്കുമ്പോള്‍., ഫൈനലിലേക്ക് എത്തണമെങ്കില്‍ ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായകമായൊരു മത്സരം..

നേരത്തെ തന്നെ 5 വിജയങ്ങളുമായി ഫൈനല്‍ ഉറപ്പിച്ചിരുന്ന ഓസ്‌ട്രേലിയയെ നേരിടുന്നതിനായി ഈ മത്സരത്തിലേക്ക് കടക്കുമ്പോള്‍.., ഓസ്‌ട്രേലിയക്കെതിരെ നേടിയ ഒരു വിജയവുമായി ഇന്ത്യയും, ഇന്ത്യക്കെതിരെ നേടിയ ഒരു വിജയവുമായി ന്യൂസിലാന്റും (ഇരുവരും തമ്മില്‍ ചെന്നൈയില്‍ നടന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.) ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണിങ്ങില്‍ സച്ചിന്‍ – സെവാഗ് സഖ്യത്തിന്റെ മിന്നല്‍ തുടക്കം..

ഒടുവില്‍ 30 ഓവറുകളോളം നീണ്ടു നിന്ന ഈ സംഖ്യം, തകര്‍പ്പന്‍ സെഞ്ച്വറിയുമായി (91 പന്തില്‍ 102) ടെണ്ടുല്‍ക്കറുടെ വിക്കറ്റോടെ അവസാനിച്ചതിന് ശേഷം, സെവാഗിനൊപ്പം റണ്‍ റേറ്റ് ചോരാത്ത തരത്തില്‍ ബാറ്റ് വീശിയ, പിന്നീട് ക്രീസില്‍ എത്തിയ ഗാംഗൂലി.. തുടര്‍ന്നുള്ള 10 ഓവറുകള്‍ നീണ്ട കൂട്ട് കെട്ടിനിടയില്‍ 31 പന്തില്‍ 33 റണ്‍സുമായി ഗാംഗൂലി പുറത്തായ ശേഷം ക്രീസിലേക്ക് യുവരാജ്.

എന്നാല്‍ അല്പ ഓവറുകള്‍ക്ക് ശേഷം 44-മത്തെ ഓവര്‍ പൂര്‍ത്തിയാകാന്‍ നില്‍കുമ്പോള്‍.., കവികള്‍ക്ക് ഒരു മാക്‌സിമം ലക്ഷ്യം നല്‍കാനായി റണ്‍ റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ 134 പന്തില്‍ നിന്നുമുള്ള 130 റണ്‍സിന്റെ ‘വീരുവിന്റെ വീരോചിതമായ’ ഇന്നിങ്ങ്‌സിനൊടുവില്‍ സെവാഗ് പുറത്ത്. ശേഷം ക്രീസിലേക്ക് കടന്ന് വരുന്നത് സാക്ഷാല്‍ രാഹുല്‍ ദ്രാവിഡ് !

ശ്ശൊ, ആ ഓളമങ്ങ് പോയിക്കിട്ടി. സാരമില്ല, അപ്പുറത്ത് യുവരാജുണ്ടല്ലോ.. പലരും ചിന്തിച്ച കാര്യം., ഞാനും.., എന്നാലോ.., ബിഗ് ടോട്ടല്‍ പ്രതീക്ഷയില്‍ ക്രീസില്‍ ഉണ്ടായിരുന്ന ആ യുവരാജും വെറും രണ്ടു പന്തുകളുടെ ഇടവേളക്കം ശേഷം 45 – മത്തെ ഓവറിന്റെ തുടക്കത്തില്‍ തന്നെ 7 റണ്‍സുമായി ഒരു ക്യാച്ചിലൂടെ പുറത്ത്!.

ആ പ്രതീക്ഷയും പോയി , പകരം ഇനി വരാനുള്ളത് ലക്ഷ്മണും.. എന്നാല്‍ അങ്ങനെ ചിന്തിക്കാന്‍ വരട്ടെ , ദ്രാവിഡ് അവിടന്ന് തുടങ്ങാന്‍ പോകുന്നേയുള്ളൂ.. അധികം കണ്ട് പരിചിതമല്ലാത്ത ഒരു രാഹുല്‍ ദ്രാവിഡ്.. ദ്രാവിഡ് രംഗം മാറുന്നിടത്ത്, 47 – മത്തെ ഓവറിന്റെ ആദ്യ പന്തില്‍ തന്നെ കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ 3 റണ്‍സുമായി ലക്ഷ്മണ്‍ പുറത്താകുന്നു.. പിന്നീട് ക്രീസില്‍ എത്തുന്നത് കൈഫ്.

പിന്നീടങ്ങോട്ടുള്ള ഓവറുകള്‍ കൂടുതല്‍ സ്‌ട്രൈക് എടുത്ത ദ്രാവിഡിന്റെ ബാറ്റില്‍ നിന്നും വിശ്രമില്ലാതെ ഒഴുകിയത് മൈതാനത്തിന് നാനാഭാഗത്തേക്കുമുള്ള നല്ല ഒന്നാം തരം ക്ലാസിക് ഷോട്ടുകള്‍. അതില്‍ ചില പന്തുകള്‍ പാഞ്ഞത് വേലിക്കെട്ടിലേക്കും, ചിലത് വേലിക്കെട്ടിന് പുറത്തേക്കും..!

ചിലത് ഒത്ത കൂട്ട് കെട്ടുമായി ക്രീസില്‍ നിന്ന കൈഫിനൊപ്പം ഡബിളിലേക്കും, ത്രിബിളിലേക്കും നയിച്ച അടങ്ങാത്ത റണ്‍ ദാഹത്തിലേക്ക് നയിച്ച ഓട്ടത്തിലേക്കും. ഒടുവില്‍ ഇന്നിങ്ങ്‌സിന്റെ അവസാന പന്തില്‍ ഒരു ഡബിള്‍ റണ്ണിലൂടെ അര്‍ദ്ധ സെഞ്ച്വറിയും പൂര്‍ത്തിയാകുമ്പോള്‍  ദ്രാവിഡിന്റെ അക്കൗണ്ടില്‍ 22 പന്തില്‍ നിന്നും 50 റണ്‍സ്! ആ ഇന്നിങ്‌സില്‍ പിറന്നത് 5 ഫോറുകളും, 3 സിക്‌സറുകളും.!

അപ്രതീക്ഷിതമായ രംഗങ്ങള്‍ക്കൊടുവില്‍, 354 റണ്‍സിന്റെ വലിയൊരു ലക്ഷ്യം കിവീസിന് നല്‍കിയ ശേഷം, പവലിയനിലേക്ക് കയറി വരുന്ന ദ്രാവിഡിനെ എതിരേല്‍ക്കാന്‍ ന്യൂസിലാന്റുകാരനായ ഇന്ത്യന്‍ കോച്ച് ജോണ്‍ റൈറ്റിന്റെ നേതൃത്വത്തില്‍ നിറക്കയ്യടികളുമായി സ്വീകരിക്കുന്ന ഇന്ത്യന്‍ പവലിയനും. ഇന്ത്യന്‍ പതാകകള്‍ പാറിപ്പറക്കുന്ന ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയവും. ഒപ്പം മനം നിറഞ്ഞ എന്നെ പോലെ പലരും.

ഇത്രത്തോളമല്ലെങ്കിലും ഇത് പോലെ അവസാന ഓവറുകളിലെ അറ്റാക്കിങ്ങ് ബാറ്റിങ്ങ് പലപ്പോഴും ദ്രാവിഡില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതില്‍ തന്നെ ഇടവേളക്ക് ശേഷം 2004ലെ ഇന്ത്യയുടെ പാക് ടൂറിലെ ഏകദിന മത്സരങ്ങളില്‍ ചില മത്സരങ്ങള്‍ ഉണ്ട്. ഷൊയ്ബ് അക്തറെയൊക്കെ തുടര്‍ച്ചയായി അതിര്‍ത്തി കടത്തിയതും, അത്തരം ഒരു മോഡില്‍ നില്‍ക്കെ ഒരു മത്സരത്തില്‍ 99 റണ്‍സില്‍ നില്‍ക്കെ അക്തറുടെ പന്തില്‍ തന്നെ ബൗള്‍ഡായി, അമര്‍ശത്തോടെ പുറത്ത് പോകുന്നത് മൊക്കെ.

എന്തായാലും മറുപടി ബാറ്റിങ്ങില്‍ കാര്യമായ വെല്ലുവിളി നല്‍കാതെ 208 റണ്‍സുകള്‍ക്ക് പുറത്തായപ്പോള്‍ ഇന്ത്യക്ക് 145 റണ്‍സിന്റെ വിജയവും, ഒപ്പം ഫൈനലിലേക്കും. എന്നാല്‍ ഫൈനലില്‍ വീണ്ടും ഓസ്‌ട്രേലിയക്ക് മുന്നില്‍ 37 റണ്‍സിന് തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍