ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആര് നേടും?; പ്രവചിച്ച് രാഹുല്‍ ദ്രാവിഡ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര. ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ് ഉള്ളത്. ഇപ്പോഴിതാ ഇംഗ്ലണ്ട് മണ്ണില്‍ ആര് പരമ്പര നേടുമെന്ന പ്രവചനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്.

“ഇത്തവണ ഇന്ത്യ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാന്‍ സാധ്യത കൂടുതലാണ്. ഇംഗ്ലണ്ടിന്റെ ബോളിംഗ് ശക്തിയെ കുറച്ച് കാണുന്നില്ല. പക്ഷേ, ഇന്ത്യ നല്ല തയ്യാറെടുപ്പിലാണ്, ഓസ്ട്രേലിയയില്‍ പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കും അവര്‍. ടീമിലെ കുറച്ചു ബാറ്റ്‌സ്മാന്മാര്‍ക്ക് ഇംഗ്ലണ്ടില്‍ മുമ്പ് ടെസ്റ്റ് പരമ്പര കളിച്ചതിന്റെ പരിചയസമ്പത്തുമുണ്ട്” ദ്രാവിഡ് പറഞ്ഞു.

ഇംഗ്ലണ്ടില്‍ വെച്ച് 2007 ല്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ദ്രാവിഡായിരുന്നു. അത് കോഹ്‌ലിയിലൂടെ ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഉത്തമ വിശ്വാസത്തിലാണ് ദ്രാവിഡ്. ഓഗസ്റ്റ് 4,12,25, സെപ്റ്റംബര്‍ 2,10 തിയതികളിലാണ് മത്സരങ്ങള്‍ നടക്കുക.

ഇന്ത്യയില്‍ വെച്ച് ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ആതിഥേയര്‍ 3 -1 പരമ്പര നേടിയിരുന്നു. ശക്തരായ ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ 2-1 ന് പരാജയപ്പെടുത്തിയ ഇന്ത്യ ആ വിജയകുതിപ്പ് ഇംഗ്ലണ്ടിലും തുടരുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.