പറയാതെ വയ്യ, കോഹ്ലി ഇനി പക്ഷപാതിയായ നായകന്‍

ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ കുറിച്ച് ക്രിക്കറ്റ് ആരാധകര്‍ക്കുണ്ടായിരുന്ന ഒരേയൊരു പരാതി ധോണി ഇഷ്ടക്കാരെ ടീമില്‍ തിരുകി കേറ്റാന്‍ എന്ത് ത്യാഗവും സഹിക്കുമായിരുന്നു എന്നാണ്. ധോണിയുടെ തണല്‍ പറ്റി ടീം ഇന്ത്യയില്‍ കളിച്ച് തെളിഞ്ഞ പ്രതിഭ വറ്റിയ അര ഡസനോളം താരങ്ങളേയും പരാതി പറയുന്നവര്‍ ചൂണ്ടിക്കാട്ടാറുണ്ട്.

പ്രതിഭയുളള താരങ്ങളെ പലപ്പോഴും തഴഞ്ഞായുന്നു ധോണിയുടെ ഈ നീക്കങ്ങളെല്ലാം തന്നെ. എന്നാല്‍ സമാനമായ ആരോപണമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ നിലവിലെ നായകന്‍ വിരാട് കോഹ്ലിയും നേരിടുന്നത്. അജയ്ക്യ രഹാനയെ രണ്ടാമത്തെ ടെസ്റ്റിലും പുറത്തിരുത്താനുളള കോഹ്ലിയുടെ തീരുമാനമാണ് ഇന്ത്യന്‍ നായകനെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത്.

ഗാംഗുലി അടക്കമുളള മുന്‍ താരങ്ങളുടേയും ആരാധകരുടേയും എല്ലാം പരസ്യമായ എതിര്‍പ്പ് പുച്ഛിച്ച് തള്ളിയാണ് കോഹ്ലി രഹാനയെ ഒരിക്കല്‍ കൂടി ടീം ഇന്ത്യയ്ക്ക് പുറത്തിരുത്താന്‍ തീരുമാനിച്ചത്. പ്രതിഭയും സാങ്കേതിക തികവും വേണ്ടുവോളമുളള രഹാന ദക്ഷിണാഫ്രിക്കയില്‍ പേസ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയ്ക്ക് മുതല്‍കൂട്ടാകുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രഹാനയുടെ മികച്ച പ്രകടനം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരമൊരു നിരീക്ഷണത്തില്‍ ക്രിക്കറ്റ് ലോകം എത്തിയത്.

എന്നാല്‍ വെസ്റ്റിന്‍ഡീസിലും ഇന്ത്യയിലും എല്ലാം ആവര്‍ത്തിച്ചത് പോലെ രഹാനയെ ടീമിലുള്‍പ്പെടുത്താന്‍ കോഹ്ലി തയ്യാറായില്ല. മാത്രമല്ല ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് അല്ലാതിരുന്നിട്ട് കൂടി രോഹിത്ത് ശര്‍മ്മയ്ക്ക് ടെസ്റ്റ് ടീമില്‍ ഇടംനല്‍കുക കൂടി കോഹ്ലി ചെയ്തു.

2013ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു രഹാന ടീം ഇന്ത്യയ്ക്കായി രണ്ട് മത്സരം കളിച്ചത്. ആദ്യ ടെസ്റ്റില്‍ 47,15 എന്നിങ്ങനെ സ്‌കോര്‍ ചെയ്ത രഹാനെ, ഡര്‍ബനില്‍ നടന്ന രണ്ടാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സുകളിലും അര്‍ദ്ധ സെഞ്ചുറി പ്രകടനം കാഴ്ച വെച്ചിരുന്നു (51,96). രണ്ട് മത്സരങ്ങളില്‍ നിന്ന് 209 റണ്‍സ് നേടിയ രഹാനെയുടെ ദക്ഷിണാഫ്രിക്കയിലെ ബാറ്റിംഗ് ശരാശരി 69.66. നിലവില്‍ ടീമിലുള്ള മറ്റ് താരങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ഇക്കാര്യത്തില്‍ രഹാനെ.

ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളിലും മികച്ച റെക്കോര്‍ഡാണ് രഹാനെയ്ക്കുള്ളത്. ടെസ്റ്റ് കരിയറില്‍ 44.15 ബാറ്റിംഗ് ശരാശരിയുള്ള താരത്തിന് സ്വദേശത്ത് കളിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ ബാറ്റിംഗ് ശരാശരിയും റെക്കോര്‍ഡും വിദേശ പിച്ചുകളില്‍ ഉണ്ടെന്നതാണ് കൗതുകം.