നാലാം നമ്പര്‍ പൊസിഷനില്‍ കളിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്ന് രഹാനെ

ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള പരീക്ഷണങ്ങള്‍ കുറച്ചുകാലമായി ഇന്ത്യന്‍ ടീമില്‍ നടത്തിവരികയാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത് നാലാം നമ്പര്‍ ബാറ്റ്‌സമാനു വേണ്ടിയുള്ളതാണ്. ധോണിയെയും ദിനേശ് കാര്‍ത്തിക്കിനെയും ഹാര്‍ദിക് പാണ്ഡ്യയെയും വരെ പരീക്ഷിച്ച് ഒടുവില്‍ കോഹ്‌ലി ഇപ്പോള്‍ രഹാനെയില്‍ എത്തിനില്‍ക്കുന്നത്.

എന്നാല്‍, ഒരിടവേളയ്ക്ക് ശേഷം നാലാമനായി പരീക്ഷിക്കപ്പെട്ട അജിങ്ക്യ രഹാനെ എന്ന മുംബൈക്കാരന്‍ ആദ്യ മത്സരത്തില്‍ തന്നെ കോലിയ്ക്ക് ആശ്വാസം നല്‍കിയിരിക്കുകയാണ്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ ഇന്നിങ്‌സ് രഹാനെയുടെ കരിയറിലെ മികച്ച ഇന്നിങ്‌സുകളില്‍ ഒന്നെന്നല്ല അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായ ഇന്നിങ്‌സ് എന്നാകാം കാലം വിലയിരുത്താന്‍ പോകുന്നത്. കാരണം, ഒരുപക്ഷേ ടീം ഇന്ത്യയില്‍ തന്റെ സ്ഥാനം രഹാനെ അരക്കിട്ടുറപ്പിക്കാന്‍ പോകുന്നത് ഈയൊരു ഇന്നിങ്‌സ് കൊണ്ടാകാം.

രണ്ടാം ഏകദിനം ഇന്ന് നടക്കാനിരിക്കവെ താന്‍ നാലാമനായി കളിക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു എന്നാണ് രഹാനെ പറയുന്നത്. ഇപ്പോള്‍ ആ സ്ഥാനത്ത് കളിക്കാന്‍ ഞാന്‍ കൂടുതല്‍ യോഗ്യനായിരിക്കുന്നുവെന്ന തോന്നുന്നു.രാഹാനെ പറഞ്ഞു. നാലാം നമ്പരില്‍ കളിക്കുക എന്നത് വ്യത്യസ്തമായ അനുഭവമാണ്.അവസാന ടെസ്റ്റില്‍ കളിച്ചതിന്റെ ഊര്‍ജവുമായാണ് ആദ്യ ഏകദിനം കളിക്കാനിറങ്ങിയത്.നാലാം നമ്പര്‍ പൊസിഷന്‍ എനിക്ക് അനുയോജ്യമാണ്.2015 ലോകകപ്പിലും ഞാന്‍ നാലാം നമ്പറിലാണ് ഇറങ്ങിയത്. രഹാനെ വ്യക്തമാക്കി.

ഇന്ത്യയുടെ ജയത്തിനായി കൂടുതല്‍ സംഭാവന നല്‍കണമെന്ന ചിന്ത മാത്രമേ ഇ്‌പ്പോള്‍ ഉള്ളുവെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.