'ടെന്‍ഷന്‍ അടിച്ച് അവന്‍ എന്നെ വിളിച്ചു', പാക് താരത്തിന്റെ അവസ്ഥ പറഞ്ഞ് അഫ്രീദി

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് മുന്‍പത്തെ പേസര്‍ ഷഹീന്‍ അഫ്രീദിയുടെ മാനസികാവസ്ഥ പറഞ്ഞ് മുന്‍ ബാറ്റര്‍ ഷാഹിദ് അഫ്രീദി. ഷഹീന്‍ സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ഷാഹിദ് അഫ്രീദി പറഞ്ഞു.

ഇന്ത്യക്കെതിരായ മത്സരത്തിന് മുന്‍പ് ഷഹീന്‍ എന്നെ വീഡിയോ കോള്‍ ചെയ്തു. അല്‍പ്പം ടെന്‍ഷനുണ്ടെന്ന് പറഞ്ഞു. 10-12 മിനിറ്റ് ഞാന്‍ അയാളോടു സംസാരിച്ചു. കളത്തിലിറങ്ങാനും മികച്ച പ്രകടനം നടത്താനും ദൈവം അവസരമൊരുക്കിയിരിക്കുകയാണെന്ന് പറഞ്ഞു. വിക്കറ്റുകള്‍ പിഴാനും ഹീറോ ആകാനും നിര്‍ദേശിച്ചു. ദൈവാനുഗ്രഹത്താല്‍ ഷഹീന്‍ മികച്ച പ്രകടനം നടത്തി- അഫ്രീദി വെളിപ്പെടുത്തി.

പാകിസ്ഥാനുവേണ്ടി കളിക്കുന്ന കാലത്ത് ഇന്ത്യയുമായുള്ള മത്സരം തീക്ഷ്ണമായിരുന്നു. മത്സര തലേന്ന് ആര്‍ക്കും ഉറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. കളി തുടങ്ങാന്‍ വ്യഗ്രതയോടെ കാത്തിരുന്നു. ക്രിക്കറ്റ് അറിയാത്തവര്‍ പോലും ഇന്ത്യ-പാക് മത്സരം കാണാന്‍ ടെലിവിഷനു മുന്നില്‍ കുത്തിയിരിക്കുമായിരുന്നെന്നും ഷാഹിദ് അഫ്രീദി കൂട്ടിച്ചേര്‍ത്തു.