റസാഖിന് വായടപ്പന്‍ മറുപടിയുമായി ഇര്‍ഫാന്‍ പത്താന്‍

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ഭുംറയെ പരിഹസിച്ച മുന്‍ പാക് താരം അബ്ദുല്‍ റസാഖിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ഇത്തരം പ്രസ്താവനകള്‍ക്കൊന്നും ആരാധകര്‍ പ്രതികരിക്കാന്‍ പോവേണ്ടെന്നും വെറുതെ വായിച്ച് ചിരിച്ചാല്‍ മാത്രം മതിയെന്നും പത്താന്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് ഇര്‍ഫാന്റെ പ്രതികരണം.

പാക് താരങ്ങളുടെ പൊതുവെയുളള സ്വഭാവം വ്യക്തമാക്കാന്‍ ഒരു സംഭവം കൂടി ഇര്‍ഫാന്‍ വിവരിയ്ക്കുന്നുണ്ട്. പണ്ട് തന്നെ കുറിച്ച് പാക് പരിശീലകനായിരുന്ന ജാവേദ് മിയാന്‍ദാദ് പറഞ്ഞ കാര്യമാണ് പത്താന്‍ ഓര്‍മ്മിപ്പിക്കുന്നത്.

ഇന്ത്യയുടെ പാക് പര്യടനത്തിന് തൊട്ടുമുമ്പ് ഇര്‍ഫാന്‍ പത്താന്‍ പാകിസ്ഥാന് ഭീഷണിയാവുമോ എന്ന ചോദ്യത്തിന് പാകിസ്ഥാന്റെ ഓരോ ചേരിയിലും ഇതുപോലെ നൂറു കണക്കിന് പത്താന്‍മാരുണ്ടെന്നായിരുന്നു മിയാന്‍ദാദിന്റെ മറുപടി. പാക് പര്യടനത്തില്‍ ടെസ്റ്റില്‍ ഹാട്രിക്ക് നേടി പത്താന്‍ മികവ് കാട്ടുകയും ചെയ്തു.

സജീവ ക്രിക്കറ്റിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ പേസര്‍ ഭുംറയെ നേരിടാന്‍ തനിക്ക് യാതൊരു ബുദ്ധിമുട്ട് ഉണ്ടാവില്ലായിരുന്നുവെന്നും വസീം അക്രമിനെയും ഗ്ലെന്‍ മക്ഗ്രാത്തിനെയും ഷൊയൈബ് അക്തറിനെയും പോലുള്ള ഇതിഹാസ ബൗളര്‍മാരെ അപേക്ഷിച്ച് ഭുംറ വെറും ശിശുവാണെന്നുമായിരുന്നു റസാഖിന്റെ പരിഹാസം. താനായിരുന്നെങ്കില്‍ ഭുംറയെ അടിച്ചു പറത്തിയേനെയെന്നും റസാഖ് പറയുന്നു.

സച്ചിന്റെ ക്ലാസ് കോഹ്ലിയ്ക്കില്ലെന്നും തങ്ങളൊക്കെ കളിച്ച കാലത്ത് ക്രിക്കറ്റ് മറ്റൊരു തലത്തിലായിരുന്നെന്നും റസാഖ് കൂട്ടിചേര്‍ത്തു. 1992-2007 കാലഘട്ടത്തിലെ പോലെ ലോകോത്തര താരങ്ങളെ ഇപ്പോള്‍ കാണാനില്ലെന്നും ടി20 ക്രിക്കറ്റ് എല്ലാം മാറ്റിമറിച്ചെന്നും റസാഖ് പറയുന്നു. ക്രിക്കറ്റ് പാകിസ്ഥാന് അനുവദിച്ച അഭിമുഖത്തിലാണ് റസാഖ് തന്റെ പരിഹാസം തുറന്ന് വെച്ചത്.