കഴിവില്ലായ്മയായിരുന്നില്ല അയാളുടെ പ്രശ്‌നം, രാജസ്ഥാന്‍ അയാളെ ഇത്രയേറെ പിന്തുണയ്ക്കുന്നതും അതുകൊണ്ടാവാം

റിയാന്‍ പരാഗിന്റെ ഇതുവരെയുള്ള ബാറ്റിംഗ് പ്രകടനങ്ങള്‍ പരിതാപകരമായിരുന്നു എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ അയാളുടെ പ്രശ്‌നം കഴിവില്ലായ്മയായിരുന്നില്ല.
ചില കളിക്കാരുടെ ടാലന്റ് പരിമിതമാണെന്ന് ആദ്യ കാഴ്ച്ചയില്‍ത്തന്നെ മനസ്സിലാകും. ഉദാഹരണം വിജയ് ശങ്കര്‍. അയാള്‍ എത്ര ശ്രമിച്ചാലും സക്‌സസ്ഫുള്‍ ആയ ഒരു കരിയര്‍ ഉണ്ടാവാനിടയില്ല. വിജയിന് അത്ര കഴിവേ ഉള്ളൂ.

പരാഗ് അങ്ങനെയല്ല. കവറിനുമുകളിലൂടെ അനായാസം സിക്‌സറുകള്‍ പായിക്കുന്ന പരാഗിന് ഉറപ്പായിട്ടും നല്ല പ്രതിഭയുണ്ട്. അയാള്‍ മാനസികമായി കരുത്തനുമാണ്. പരാഗിനേക്കാള്‍ കൂള്‍ ആയി ക്യാച്ചുകള്‍ എടുക്കുന്ന അധികം താരങ്ങളുണ്ടാവില്ല. 2019ല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ പരാഗ് ഒരു ഇന്നിംഗ്‌സ് കളിച്ചിട്ടുണ്ട്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും പരാഗ് നന്നായി കളിച്ച് ടീമിനെ ജയിപ്പിച്ചു. പരാഗിന്റെ ഹിറ്റിങ്ങ് എബിലിറ്റിയും മനഃസ്സാന്നിദ്ധ്യവും വ്യക്തമായി കണ്ട കളി.

പക്ഷേ പിന്നീട് അയാളുടെ കരിയര്‍ ഗ്രാഫ് താഴേയ്ക്ക് കൂപ്പുകുത്തി. അതിന്റെ കാരണം വ്യക്തമല്ല. ചിലപ്പോള്‍ ഉചിതമായ ബാറ്റിങ്ങ് പൊസിഷന്‍ കിട്ടിക്കാണില്ല. അല്ലെങ്കില്‍ ടെക്‌നിക്കല്‍ ഇഷ്യൂസ് ഉണ്ടായിരിക്കാം. അതും അല്ലെങ്കില്‍ വേറെന്തെങ്കിലും കാരണമുണ്ടാവാം.

എന്തായാലും ബാറ്റ് ചെയ്യാന്‍ ആവശ്യത്തിന് പന്തുകള്‍ ലഭിച്ചപ്പോള്‍ പരാഗിന്റെ പ്രതിഭ മറനീക്കി പുറത്ത് വന്നിട്ടുണ്ട്. മറ്റെല്ലാവരും പരാജയപ്പെട്ടിടത്ത് ഒരു വെടിക്കെട്ട് ഫിഫ്റ്റി. ഇനിയും കുറേ നല്ല ഇന്നിംഗ്‌സുകള്‍ പരാഗില്‍നിന്ന് കിട്ടും എന്നാണ് വിശ്വാസം. രാജസ്ഥാന്‍ അയാളെ ഇത്രയേറെ പിന്തുണയ്ക്കുന്നതും അതുകൊണ്ടാവാം.