ടീം ഇന്ത്യയിലില്ല, എന്നിട്ടും ഞെട്ടിച്ച് റെയ്‌ന, കോഹ്ലിയും കൂട്ടരും അറിയാന്‍

കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. കോവിഡ് ബാധിതരെ സഹായിക്കാനായി 52 ലക്ഷം രൂപയാണ് റെയ്‌ന സംഭാവനയായി പ്രഖ്യാപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയിലൂടെയാണ് റെയ്‌നയുടെ പ്രഖ്യാപനം.

ഇതില്‍ 31 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 21 ലക്ഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് റെയ്‌ന നല്‍കുക.

കൊവിഡ് 19നെ തുരത്താന്‍ ഏവരും സഹായം ചെയ്യേണ്ട സമയമാണ്. ലോക് ഡൌണ്‍ ഏവരും പാലിക്കണമെന്നും റെയ്‌ന ട്വിറ്ററില്‍ കുറിച്ചു.

കൊവിഡ് 19ന് എതിരായ പോരാട്ടങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ സഹായം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് ബാധിതര്‍ക്ക് 50 ലക്ഷം രൂപയുടെ അരി വാഗ്ദാനം ചെയ്ത് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രംഗത്തെത്തി. ബംഗാള്‍, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുകളും സഹായം പ്രഖ്യാപിച്ചിരുന്നു.

അതെസമയം മറ്റ് ഇന്ത്യന്‍ താരങ്ങളൊന്നും ഇതുവരെ സഹായ ധനം പ്രഖ്യാപിച്ചിട്ടില്ല. ധോണി ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചെന്ന വാര്‍ത്ത ഏറെ വിവാദവും സൃഷ്ടിച്ചിരുന്നു.

ഐപിഎല്‍ 13-ാം സീസണ്‍ വൈകുന്നതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ പരിശീലനം റദ്ദാക്കി റെയ്‌ന നാട്ടിലേക്ക് മടങ്ങിയിരുന്നു. നായകന്‍ എം എസ് ധോണി, അമ്പാട്ടി റായിഡു, പീയുഷ് ചൌള തുടങ്ങിവരെല്ലാം പരിശീലനത്തിനായി ചെന്നൈയില്‍ എത്തിയിരുന്നു.