മിന്നലടികളുമായി പഴയ പടക്കുതിര; ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് പ്രഖ്യാപനം

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഉശിരന്‍ പ്രകടനവുമായി വെറ്ററന്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഡി.കെയുടെ സെഞ്ച്വറിയുടെ മികവില്‍ ഹിമാചല്‍ പ്രദേശിനെതിരെ തമിഴ്‌നാട് കൂറ്റന്‍ സ്‌കോര്‍ കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 314 റണ്‍സാണ് അടിച്ചെടുത്തത്.

മൂന്നാമനായി ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് 103 പന്തില്‍ 116 റണ്‍സാണ് വാരിയത്. എട്ട് ഫോറുകളും ഏഴ് സിക്‌സും ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്ന് മൂളിപ്പറന്നു. ബാബ അപരാജിതും (80) തമിഴ്‌നാടിനായി മധ്യനിരയില്‍ തിളങ്ങി.

21 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 42 റണ്‍സ് വാരിയ ഷാരൂഖ് ഖാനും 16 പന്തില്‍ 22 റണ്‍സെടുത്ത വിജയ് ശങ്കറും തമിഴ്‌നാടിന്റെ സ്‌കോറിന് കുതിപ്പേകി. ഹിമാചലിനായി പങ്കജ് ജയ്‌സ്വാള്‍ നാലും ഋഷി ധവാന്‍ മൂന്നും വീതം വിക്കറ്റുകള്‍ പിഴുതു.